പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു പരിമിതികൾക്കിടയിലും ആഗ്രഹം…രണ്ടുകാലുകളും പൂർണമായി തളരുന്നതിന്റെ അവസാനഘട്ടത്തിലും…

ഏറെ കടമ്പകളും വെല്ലുവിളികളും നിറഞ്ഞ ജീവിതമായിരുന്നു ജന്മനാ കൈഫോസ്കോളിയോസിസ് ബാധിച്ച കൊടുങ്ങല്ലൂർ സ്വദേശിനി ഷെറിൻ രാജിന്റെത്. തൊറാസിക് സ്പൈനിന്റെ കശേരുക്കൾ പൂർണമായി രൂപപ്പെടാതെയാണ് ഷെറിൻ ജനിച്ചത്. ഈ അവസ്ഥ നട്ടെല്ലിൽ അസാധാരണമായ ഒരു വളവിന് കാരണമായി. വളരുംതോറും ഈ വളവ് ഷെറിന്റെ നട്ടെല്ലിന്റെ വളർച്ചയെ തടസ്സപ്പെടുത്തി സുഷുമ്നാനാഡിയെ ഞെരുക്കുന്ന അവസ്ഥയിലേക്ക് നയിച്ചു. അങ്ങനെ കൗമാരപ്രായത്തിന്റെ തുടക്കത്തിൽതന്നെ വീൽച്ചെയറിലായി.

പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു പരിമിതികൾക്കിടയിലും ഷെറിന്റെ ആഗ്രഹം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി ആശുപത്രികളിൽ ചികിത്സ തേടിയ ഷെറിൻ 2017 ജൂലായിൽ പതിമൂന്നാം വയസ്സിലാണ് വി.പി.എസ്. ലേക്‌ഷോർ ഹോസ്പിറ്റലിൽ എത്തുന്നത്. നട്ടെല്ല് ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാറിന്റെ നിർദേശ പ്രകാരം ഷെറിൻ പുതിയ ചികിത്സ ആരംഭിച്ചു. “രണ്ടുകാലുകളും പൂർണമായി തളരുന്നതിന്റെ അവസാനഘട്ടത്തിലായിരുന്നു ഷെറിൻ. സുഷുമ്നാനാഡിയുടെ ഞെരുക്കം ഒഴിവാക്കാൻ അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നു”, ഡോ. കൃഷ്ണകുമാർ പറഞ്ഞു.

സുഷുമ്നാ നാഡിയെ ഞെരുക്കുന്ന അസ്ഥി നീക്കം ചെയ്യുന്നതിനൊപ്പം, വളവ് നിവർത്തുന്ന സങ്കീർണമായ കൈഫോസ്കോളിയോസിസ് കറക്ടീവ് ശസ്ത്രക്രിയയും ഡോ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തി.

ശരീരത്തിന്റെ ബുദ്ധിമുട്ടുകൾ കുറഞ്ഞപ്പോൾ ഷെറിൻ സ്വപ്നം കണ്ടതുപോലെ ഡോക്ടറാകാനുള്ള ഒരുക്കത്തിലാണ്. എം.ബി.ബി.എസ്‌. ബിരുദ പഠനം തുടങ്ങാനൊരുങ്ങുകയാണ് ഈ മിടുക്കി. “ഈ ശസ്‌ത്രക്രിയ എനിക്ക് വീണ്ടും സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം നൽകി,” ഷെറിൻ പറഞ്ഞു. “മെഡിക്കൽ വിദ്യാർഥിയായി ഷെറിൻ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. വഴിയിൽ തടസ്സങ്ങൾ നേരിടുന്ന എല്ലാവരിലും ഷെറിന്റെ കഥ പ്രത്യാശ പകരും,” മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. എച്ച്. രമേഷ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജയേഷ് വി. നായർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Back to top button