വൻ ആയുധവേട്ട.. വീട്ടിൽ നിന്ന് കണ്ടെത്തിയത് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും…
മലപ്പുറം എടവണ്ണയിലെ വീട്ടിൽ നടന്ന പൊലീസ് പരിശോധനയിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു. 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്തു. 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്‌സും കണ്ടെത്തിയിട്ടുണ്ട്. വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടിൽ പരിശോധന നടത്തിയത്. ഇത്രയധികം ആയുധങ്ങൾ സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് ഉണ്ണിക്കമദിന് ഇല്ലായിരുന്നു. വീടിന്റെ മുകൾ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയിൽ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണും കണ്ടെത്തിയിരുന്നു. പിന്നാലെ വീടിന്റെ താഴെ ഭാഗത്ത് ഷട്ടറിട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം കണ്ടെത്തിയത്.
ആയുധങ്ങൾ അനധികൃതമായി സൂക്ഷിച്ച് വിൽപന നടത്തുകയായിരുന്നു. ഇവ എവിടെ നിന്ന് എത്തിച്ചു എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഒലവക്കോട് പുതിയ പാലം പരിസരത്തുനിന്ന് വെടിയുണ്ടകളുമായി യുവാക്കൾ പിടിയിലായ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണമാണ് അത്യാധുനിക തോക്കുകൾ ഉൾപ്പെടെ വൻ ആയുധ ശേഖരം പിടികൂടുന്നതിലേക്ക് എത്തിയത്.
പൊലീസ് നടത്തിയ വിശദ ചോദ്യം ചെയ്യലിൽ യുവാക്കൾ എയർഗൺ മലപ്പുറം എടവണ്ണയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽനിന്ന് വാങ്ങിയതാണെന്ന് പറഞ്ഞത്. തോക്കിന്റെ വിപണി വിലയും ഉപയോഗവും ശരിയാണോയെന്നറിയാൻ യുവാക്കൾ ഒരു വെടിയുണ്ട ആവശ്യപ്പെട്ടു. ഇയാൾ 600 രൂപയ്ക്ക് ഒരു വെടിയുണ്ട യുവാക്കൾക്ക് കൈമാറി. ഇതുമായി വില പരിശോധനക്ക് പാലക്കാട് എത്തിയപ്പോഴാണ് യുവാക്കൾ പൊലീസ് പിടിയിലായത്.