മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിച്ചതോടെ..
മോർച്ചറിയിൽ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ഇതെത്തുടർന്ന് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഖാക്നർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒരു വർഷം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
മൃതദേഹത്തെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ മെഡിക്കൽ ഓഫീസർ ഡോ. ആദ്യ ദവാർ പരാതി നൽകുകയായിരുന്നുവെന്ന് എഎസ്പി അന്ദർ സിങ് കനേഷ് പറഞ്ഞു. തുടർന്ന് നടത്തിയ പ്രാഥമികാന്വേഷണത്തിൽ, 2024 ഏപ്രിൽ 18ന് പുലർച്ചെ 6.45നാണ് സംഭവം നടന്നതെന്ന് വ്യക്തമായി.
ഒരാൾ മോർച്ചറിയിലെ സ്ട്രെച്ചറിൽ നിന്ന് മൃതദേഹം താഴേക്ക് വലിച്ചിട്ട ശേഷം വലിച്ചിഴച്ചുകൊണ്ടുപോവുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ എസ്പി ദേവേന്ദ്ര പടീദാരിന്റെയും സബ് ഡിവിഷനൽ ഓഫീസർ നിർഭയ് സിങ് അലാവയുടേയും നിർദേശപ്രകാരം ഒരു അന്വേഷണസംഘം രൂപീകരിച്ച് പോലീസ് ആരംഭിക്കുകയായിരുന്നു.
സ്റ്റേഷൻ ഹൗസ് ഓഫീസർ അഭിഷേക് ജാധവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ താൻഗിയാപട്ട് സ്വദേശിയായ 25കാരൻ നീലേഷ് ഭിലാലയാണ് പ്രതിയെന്ന് വ്യക്തമായി. തുടർന്ന്, ഇയാളെ പൊപോലീസ്ടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയെ ബുർഹാൻപൂരിലെ പ്രാദേശിക കോടതിയിൽ ഹാജരാക്കി. ആരോഗ്യ കേന്ദ്രത്തിലെ പോസ്റ്റ്‌മോർട്ടം വിഭാഗത്തിൽ പ്രതി എങ്ങനെ പ്രവേശിച്ചുവെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.