മകനെയും 26 വളര്‍ത്തുനായ്ക്കളെയും വാടക വീട്ടിലാക്കി യുവാവ് നാടുവിട്ടു.. ഒടുവിൽ….
കൊച്ചിയില്‍ മകനെയും 26 വളര്‍ത്തുനായ്ക്കളെയും വാടക വീട്ടിലാക്കി യുവാവ് നാടുവിട്ടു. തൃപ്പൂണിത്തുറ എരൂര്‍ അയ്യംപിളളിച്ചിറ റോഡിലാണ് സംഭവം. സുധീഷ് എസ് കുമാര്‍ എന്നയാളാണ് മുന്തിയ ഇനം നായ്ക്കള്‍ക്കൊപ്പം മകനെയും വീട്ടിലാക്കി നാടുവിട്ടത്. വിദേശത്ത് ജോലി ചെയ്യുന്ന അമ്മ പൊലീസിന്റെ സഹായം തേടി കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടി നിലവില്‍ അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ്. മൂന്നുദിവസമായി വെളളവും ഭക്ഷണവും കിട്ടാതെ വലഞ്ഞ നായ്ക്കളെ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവെല്‍റ്റി ടു അനിമല്‍സ് (എസ്പിസിഎ) പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.
നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെയാണ് പൊലീസെത്തി രക്ഷിച്ചത്. ഞായറാഴ്ചയാണ് നായ്ക്കള്‍ക്കൊപ്പം കുട്ടിയെ ഉപേക്ഷിച്ച് യുവാവ് നാടുവിട്ടത്.മൂന്നു മാസം മുന്‍പാണ് സുധീഷ് എസ് കുമാര്‍ എന്നയാള്‍ എരൂര്‍ അയ്യംപിള്ളിച്ചിറ റോഡില്‍ നാലാം ക്ലാസുകാരനായ കുട്ടിയുമായി വീടു വാടകയ്ക്ക് എടുത്തത്. മുന്തിയ ഇനം നായ്ക്കളെയും വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. നായ്ക്കളുടെ ശല്യത്തെക്കുറിച്ച് സമീപവാസികളുടെ പരാതിയില്‍ നഗരസഭ നോട്ടിസ് നല്‍കിയിരുന്നു.തുടര്‍ന്നാണ് യുവാവ് വീടു വിട്ടത്. രാത്രിയായിട്ടും അച്ഛനെ കാണാതായതോടെ ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന അമ്മയെ കുട്ടി വിളിച്ചു. തുടര്‍ന്ന് അമ്മ 112 ല്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. 30,000 രൂപ മുതല്‍ 50,000 രൂപ വരെ വിലവരുന്ന നായ്ക്കളെയാണ് കുട്ടിക്കൊപ്പം വീട്ടിലാക്കി യുവാവ് വീടുവിട്ടുപോയത്.