പണം നഷ്ടമായി.. മാനസിക പീഡനവും.. യുവാവ് ആത്മഹത്യ ചെയ്തു…
ഡിജിറ്റല്‍ അറസ്റ്റിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കുമാര്‍ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.ബെംഗളൂരു ഇലക്ട്രിക് സപ്ലൈ കമ്പനി ലിമിറ്റഡിലെ ജീവനക്കാരനായിരുന്നു.സിബിഐ ഉദ്യോഗസ്ഥനാണെന്ന വ്യാജേന ഡിജിറ്റല്‍ അറസ്റ്റ് നടത്തിയയാൾ 11 ലക്ഷം രൂപ തട്ടിയെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ കുമാര്‍ എഴുതിയിരിക്കുന്നത്. മരത്തില്‍ തൂങ്ങിയാണ് കുമാര്‍ ആത്മഹത്യ ചെയ്തത്.
വിക്രം ഗോസ്വാമി എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഒരാൾ കുമാറിനെ ഫോണില്‍ ആദ്യം ബന്ധപ്പെട്ടത്. സിബിഐ ഉദ്യോഗസ്ഥനാണെന്നാണ് പറഞ്ഞത്. കുമാറിനെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടെന്ന് പറഞ്ഞായിരുന്നു ആദ്യ ഭീഷണി. 1.95 ലക്ഷം രൂപയാണ് ആദ്യം കുമാറിന്‍റെ കയ്യില്‍ നിന്ന് ഇയാൾ വാങ്ങിയത്. പിന്നീട് പലതവണയായി 11 ലക്ഷമാണ് കുമാറിന് നഷ്ടമായത്. കൂടാതെ മാനസിക സമ്മര്‍ദ്ദവും. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



