കാറിൽ വെള്ളം തെറിപ്പിച്ചതിൻ്റെ പേരിൽ തർക്കം.. യുവാവിൻ്റെ കൈവിരൽ കടിച്ചുമുറിച്ച് മറ്റൊരു യുവാവ്.

കാറില്‍ വെള്ളം തെറിപ്പിച്ച പകയില്‍ യുവാവിൻ്റെ വിരല്‍ മറ്റൊരു യുവാവ് കടിച്ചുമുറിച്ചു. ബെംഗളൂരുവിലെ ലുലുമാള്‍ അണ്ടര്‍പാസിന് സമീപമാണ് സംഭവം നടന്നത്. ജയന്ത് ശേഖര്‍ എന്ന യുവാവിന്റെ കൈവിരലാണ് മറ്റൊരു യുവാവ് കടിച്ചുമുറിച്ചത്

കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ജയന്ത് ശേഖറും ഭാര്യയും ഭാര്യാമാതാവും രാത്രി ഭക്ഷണം കഴിച്ച് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ലുലു മാളിന് സമീപമുള്ള സിഗ്നലില്‍ നിന്ന് കാര്‍ തിരിക്കുന്നതിനിടെ മറ്റൊരു വാഹനത്തിലേയ്ക്ക് അബദ്ധത്തില്‍ വെള്ളം തെറിച്ചു. ഇതോടെ കലിപൂണ്ട യാത്രക്കാരന്‍ അസഭ്യം പറയുകയും ജയന്തിനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ജയന്തിന്റെ വലതുകൈയിലെ മോതിരവിരലാണ് യുവാവ് കടിച്ചുമുറിച്ചത്. ഗുരുതരമായി പരിക്കേറ്റ ജയന്ത് ആശുപത്രിയില്‍ ചികിത്സ തേടി. ജയന്തിന്റെ പരിക്കേറ്റ കൈവിരല്‍ ശസ്ത്രക്രിയ ചെയ്യുന്നതിനായി രണ്ട് ലക്ഷത്തോളം രൂപ ചെലവായതായാണ് റിപ്പോര്‍ട്ടുകള്‍.

നല്ല മഴയായതിനാല്‍ വെള്ളം തെറിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ജയന്ത് പറയുന്നത്. തന്റെ കാറിന് സമീപം മറ്റൊരു കാര്‍ പാഞ്ഞെത്തിയപ്പോഴാണ് സംഗതി മനസിലായത്. കാറിലുണ്ടായിരുന്ന സ്ത്രീ ശകാരിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കാറില്‍ നിന്ന് യുവാവ് പുറത്തിറങ്ങി അസഭ്യം പറഞ്ഞത്. തുടര്‍ന്ന് അയാള്‍ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും ജയന്ത് പറയുന്നു. ജയന്തിന്റെ ഭാര്യയുടെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

Related Articles

Back to top button