മലയാളവും, തമിഴും രണ്ട് കണ്ണുകൾ പോലെയാണെന്ന് ഉർവശി; തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങളിൽ തിളങ്ങി മലയാള താരങ്ങൾ

തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങളിൽ തിളങ്ങി മലയാള താരങ്ങൾ. തമിഴിലെ ആദ്യ ചിത്രത്തിന് തന്നെ മികച്ച നടിക്കുള്ള അംഗീകാരം കിട്ടിയതിൽ സന്തോഷം പങ്കിട്ട് മഞ്ജു വാര്യർ രംഗത്തെത്തി. പോകുന്ന ട്രാക്ക് ശരിയാണെന്നതിന്റെ തെളിവാണിതെന്ന് മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. അസുരൻ സിനിമയിലെ മികവിന് 2019ലെ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയതിന് ശേഷമാണ് പ്രതികരണം. അവാർഡ് ഏറ്റുവാങ്ങിയവരിൽ ഉർവ്വശിയും, റഹ്മാനും ,കീർത്തി സുരേഷും, അപർണ ബാലമുരളിയും ഉണ്ട്.
തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം, വർഷങ്ങളായി കാത്തിരിക്കുന്ന അംഗീകാരമാണെന്നാണ് നടി ഉർവ്വശി പറഞ്ഞത്. “ഹാസ്യതാരത്തിനുള്ള പുരസ്കാരം കിട്ടണമെന്ന് വർഷങ്ങളായി ആഗ്രഹിക്കുന്നു. വൈകി കിട്ടിയതെങ്കിലും മധുരമേറിയ പുരസ്കാരമാണ് ലഭിച്ചത്. മലയാളവും, തമിഴും രണ്ട് കണ്ണുകൾ പോലെയാണ്”, എന്നായിരുന്നു ഉർവ്വശി ചെന്നൈയിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞത്. മികച്ച പ്രതിനായകനുള്ള പുരസ്കാരമാണ് റഹ്മാന് ലഭിച്ചത്. വൈക്കം വിജയലക്ഷ്മി, വര്‍ഷാ രഞ്ജിത്ത് എന്നിവര്‍ മികച്ച ഗായികമാരായി.
2016 മുതല്‍ 2022 വരെയുള്ള ചലച്ചിത്ര പുരസ്കാരങ്ങളാണ് അടുത്തിടെ പ്രഖ്യാപിച്ചത്. ഏഴില്‍ അഞ്ച് വര്‍ഷങ്ങളിലും മികച്ച നടിമാര്‍ ആയിരിക്കുന്നത് മലയാളികളാണ്. അപര്‍ണ ബാലമുരളി, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, ലിജോമോള്‍ ജോസ്, നയന്‍താര എന്നിവരാണ് അവര്‍. വിജയ് സേതുപതി, കാര്‍ത്തി, ധനുഷ്, പാര്ഥിപന്, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവരാണ് ഏഴ് വര്‍ഷങ്ങളിലെ മികച്ച നടന്മാര്.




