പാചകവാതക വിതരണത്തിൽ വൻ മാറ്റം.. 14.2 കിലോ സിലിണ്ടറുകൾ ഒഴിവാക്കുന്നു… പകരം 10 കിലോ മാത്രം

കൊച്ചി: സംസ്ഥാനത്ത് പാചകവാതക വിതരണത്തിൽ വലിയ മാറ്റത്തിനൊരുങ്ങി പൊതുമേഖലാ ഓയിൽ കമ്പനികൾ. നിലവിൽ വീടുകളിൽ ലഭിക്കുന്ന 14.2 കിലോ സിലിണ്ടറുകളുടെ അളവ് കുറച്ച് 10 കിലോ സിലിണ്ടറുകൾ മാത്രമാക്കാനാണ് കമ്പനികളുടെ നീക്കം. ഗ്യാസ് ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെയാണ് ഈ പുതിയ പരിഷ്കാരം വരുന്നത്.
പാചകവാതക ക്ഷാമം പരിഹരിക്കാനെന്ന പേരിൽ സിലിണ്ടറുകളുടെ ഭാരം കുറയ്ക്കുന്നത് സാധാരണക്കാരുടെ ബജറ്റിനെ ബാധിക്കാൻ സാധ്യതയുണ്ട്. നിലവിലുള്ള വലിയ സിലിണ്ടറുകൾക്ക് പകരം ചെറിയ സിലിണ്ടറുകളിലേക്ക് മാറുന്നത് വഴി വിതരണ ശൃംഖലയിലെ പ്രതിസന്ധി മറികടക്കാമെന്നാണ് കമ്പനികളുടെ കണക്കുകൂട്ടൽ. എന്നാൽ ഇത് സിലിണ്ടറുകളുടെ വിലയിലും റീഫില്ലിംഗ് നിരക്കിലും എന്ത് മാറ്റമുണ്ടാക്കുമെന്ന് കമ്പനികൾ വ്യക്തമാക്കിയിട്ടില്ല.
ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലടക്കം പാചകവാതകം കിട്ടാതെ അന്നദാനം മുടങ്ങുന്ന അവസ്ഥ നിലനിൽക്കുമ്പോഴാണ് കമ്പനികളുടെ ഈ നിർണ്ണായക നീക്കം. വരും ദിവസങ്ങളിൽ സിലിണ്ടർ ബുക്കിംഗിലും വിതരണത്തിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് ഉറപ്പാണ്.



