വർഗീയ നിലപാടിനെ വെള്ളപൂശാനും രണ്ട് വോട്ട് കിട്ടാനും സതീശൻ എന്തും ചെയ്യും; എം വി ഗോവിന്ദൻ

ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സ്വീകരിക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയ നിലപാടിനെ വെള്ളപൂശാനും, രണ്ട് വോട്ട് കിട്ടാനും സതീശൻ എന്തും ചെയ്യുമെന്നും, വർഗീയവാദികൾക്ക് ഒപ്പം ചേരാനുള്ള നിലപാടാണ് വി ഡി സതീശൻ ഇപ്പോൾ എടുത്തിരിക്കുന്നത് എന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് ജാഥ അവതരിപ്പിക്കുന്നത് ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാനാണ് എന്നും ഗോവിന്ദൻ വിമർശിച്ചു. ശൈഖ് മുഹമ്മദ് കാരക്കുന്നും, ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും പരസ്യമായി പറഞ്ഞത് ഇസ്ലാം മതരാഷ്ട്രം എന്ന സങ്കല്പം മാറ്റാനാവില്ലെന്നാണ്. പച്ചമലയാളം അറിയുന്നവർക്കെല്ലാമറിയാം അത് അവരുടെ വർഗീയമായ നിലപാടാണ് എന്ന്. ന്യൂനപക്ഷ വർഗീയതയുടെ പ്രമുഖ സ്ഥാനത്തുള്ള ജമാഅത്തെ ഇസ്ലാമിയെ ഒപ്പം ചേർക്കാനുള്ള തത്രപ്പാടിലാണ് ഈ പ്രചരണം. മതനിരപേക്ഷ ഉള്ളടക്കമുള്ള കേരളത്തിലെ ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും വർഗീയ സമീപനത്തെ ജനങ്ങൾ തള്ളിക്കളയും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദമില്ലെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്തുണ വാഗ്ദാനം ചെയ്താൽ സ്വീകരിക്കുമെന്നുമായിരുന്നു വി ഡി സതീശൻ ഇന്ന് പറഞ്ഞത്. പുതുയുഗ യാത്രയ്ക്ക് മുന്‍പ് മാധ്യമങ്ങളെ കാണവെയായിരുന്നു വി ഡി സതീശന്റെ പ്രതികരണം. ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദ നിലപാടുള്ളപ്പോള്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്നുവെന്നും തങ്ങൾക്കൊപ്പം നില്ക്കുമ്പോള് ജമാഅത്തെ ഇസ്ലാമി മതേതരവാദികളും സിപിഐഎം വിട്ടാല്‍ വര്‍ഗീയവാദികളുമാകുമെന്ന സിപിഐഎമ്മിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്നും വി ഡി സതീശന് പറഞ്ഞിരുന്നു.




