ഓം ബിർള തുടരും, ലോക്സഭാ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം തള്ളി

ലോക്‌സഭ സ്പീക്കർ ഓം ബിർളയെ നീക്കാനായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. കടുത്ത വാദപ്രതിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് പ്രമേയം ശബ്ദവോട്ടോടെ തള്ളിയത്. ലോക്സഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ വലിയ വാക്പോരാണ് നടന്നത്.
പ്രമേയത്തിന്മേലുള്ള ചർച്ചക്ക് തുടക്കമിട്ടത് കോൺഗ്രസ് അംഗം ഗൗരവ് ഗൊഗോയി ആയിരുന്നു. ഇത് ഓം ബിർള എന്ന വ്യക്തിക്കെതിരെയുള്ള നീക്കമല്ലെന്നും സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ആണ് പ്രമേയം കൊണ്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സ്പീക്കർ സഭയുടെ നിഷ്പക്ഷനായ സംരക്ഷകനാണെന്നും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അദ്ദേഹം ഒരുപോലെ പ്രതിനിധീകരിക്കുന്നുണ്ട് എന്നും ആയിരുന്നു അമിത ഷായുടെ മറുപടി.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പെരുമാറ്റങ്ങളെ പരിഹസിച്ചുകൊണ്ട് അമിത് ഷാ ലോക്സഭയിൽ സംസാരിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. പാർലമെന്ററി വിരുദ്ധമായ ഭാഷയാണ് അമിത് ഷാ ഉപയോഗിക്കുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ഇതിനിടയിലാണ് പ്രമേയം ശബ്ദവോട്ടിനിട്ട് തള്ളിയത്.



