മഴ നനയാതിരിക്കാൻ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറി… രണ്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. ..

കൊല്ലം കടയ്ക്കലിൽ മഴ നനയാതിരിക്കാൻ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറി നിന്ന രണ്ടാംക്ലാസുകാരിയെ ശാരീരികമായി ഉപദ്രവിച്ച 40 കാരൻ അറസ്റ്റിൽ. ആറ്റുപുറം സ്വദേശി ഷൈജുവാണ് അറസ്റ്റിലായത്. നാലുമണിക്ക് സ്കൂൾ വിട്ട് വരവെ അപ്രതീക്ഷിതമായി മഴ പെയ്തതിനെ തുടർന്ന് കുട്ടി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറിയപ്പോഴാണ് സംഭവം. ഈ സമയം ഇവിടെയുണ്ടായിരുന്ന ഷൈജുവിനെ കുട്ടിക്കറിയാമായിരുന്നു. ഈ പരിചയം മുതലെടുത്തായിരുന്നു അതിക്രമം. ഇയാൾ കുട്ടിയുടെ അടുത്ത് വന്ന് കുട്ടിയോട് സുഖവിവരങ്ങൾ തിരക്കിയ ശേഷം കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയായിരുന്നു
ഇതോടെ കുട്ടി ബഹളം വയ്ക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് തെട്ടടുത്ത വീട്ടിലുണ്ടായിരുന്ന സ്ത്രീ ഇറങ്ങിവരുന്നത് കണ്ട് ഷൈജു ഓടി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ നാട്ടുകാർ ഷൈജുവിനായി തിരച്ചിൽ നടത്തുകയും തൊട്ടടുത്ത മലയിൽ നിന്നും ഷൈജുവിനെ കണ്ടെത്തി കടയ്ക്കൽ പൊലീസിന് കൈമാറുകയും ആയിരുന്നു. കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് 40കാരനെ അറസ്റ്റ് ചെയ്തത്



