ക്യാംപസിൽ പുലി…..ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി….

ഇന്‍ഫോസിസിന്റെ മൈസൂരു ക്യാംപസില്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. ഇന്‍ഫോസിസ് ക്യാംപസില്‍ രാവിലെയാണു പുലിയെ കണ്ടത്. കെട്ടിടത്തിന്റെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് സോണിലെ പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവി കാമറകളിലുമുണ്ട്. ഇതിനുപിന്നാലെതന്നെ ക്യാംപസിനുള്ളില്‍ ആരും കടക്കരുതെന്ന് നിര്‍ദേശം നല്‍കിയെന്ന് എച്ച്ആര്‍ വിഭാഗം അറിയിച്ചു.

വനംവകുപ്പിന്റെ 50 അംഗ സംഘം പുലര്‍ച്ചെ നാലുമണിയോടെ സ്ഥലത്തെത്തി. പുലിയെ പിടിക്കാനായി കൂടുകളും സ്ഥാപിച്ചു. ഡ്രോണ്‍ കാമറകള്‍ ഉപയോഗിച്ച് പുലിയുടെ നീക്കങ്ങള്‍ അറിയാനുള്ള ശ്രമം നടത്തി. രാത്രിയിലേക്ക് തെര്‍മല്‍ ഡ്രോണുകളും ഉപയോഗിച്ചേക്കും. ഇതാദ്യമായല്ല ഇന്‍ഫോസിസ് ക്യാംപസില്‍ പുലിയെ കാണുന്നത്. 2011ലും സമാന സംഭവം ഉണ്ടായിരുന്നു.

സംരക്ഷിത വനത്തിനോടു ചേര്‍ന്നാണു ക്യാംപസ് സ്ഥിതി ചെയ്യുന്നത്. ഇന്‍ഫോസിസിന്റെ മൈസൂരു ക്യാംപസില്‍ 15,000ല്‍പ്പരം ജീവനക്കാരുണ്ട്. ഇന്‍ഫോസിസിന്റെ രാജ്യത്തെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണ് മൈസൂരുവിലേത്. 370 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്ത് 10,000ല്‍ അധികം വിദ്യാര്‍ഥികള്‍ പരിശീലനം നടത്തുന്നുണ്ട്.

Back to top button