എൽഡിഎഫ് മെമ്പർ യുഡിഎഫിന് വോട്ട് ചെയ്തു….വയനാട് പനമരത്ത് സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റിന് സ്ഥാനം നഷ്ടമായി…
വയനാട്ടിലെ പനമരം ഗ്രാമ പഞ്ചായത്തിൽ സിപിഐഎം പ്രതിനിധിയ്ക്ക് പഞ്ചായത്ത് പ്രസിഡൻ്റിന് പദവി നഷ്ടമായി. പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസായതാണ് എൽഡിഎഫിന് തിരിച്ചടിയായത്. യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം ഇന്ന് രാവിലെ ചര്‍ച്ചയ്‌ക്കെടുക്കുകയായിരുന്നു. എൽഡിഎഫും ബിജെപിയും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ടുനിന്നതോടെയാണ് പഞ്ചായത്ത് പ്രസിഡൻ്റ ആസ്യയ്‌ക്കെതിരായ അവിശ്വാസ പ്രമേയം പാസായത്.
കഴിഞ്ഞ മാസം ഇടതുമുന്നണിയിലെ ഘടക കക്ഷിയായ ജനതാദൾ സെക്കുലറിൻ്റെ ചിഹ്നത്തിൽ 11-ാം വാർഡിൽ നിന്നും മത്സരിച്ചു വിജയിച്ച ബെന്നി ചെറിയാൻ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ നാല് ആവശ്യങ്ങൾ ഉന്നയിച്ച് ഓഫിസിനു മുന്നിൽ 16 ദിവസം നിരാഹാര സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെ ബെന്നി ചെറിയാനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഈ അവസരം മുതലെടുത്താണ് യുഡിഎഫ് പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. 23 അംഗ ഭരണ സമിതിയിൽ അവിശ്വാസ പ്രമേയം പാസാകാൻ 12 വോട്ടാണ് വേണ്ടിയിരുന്നത്. അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും എൽഡിഎഫ് ബിജെപി അംഗങ്ങൾ അംഗങ്ങൾ വിട്ടു നിന്നു. എൽഡിഎഫിൽനിന്ന് പുറത്താക്കിയ ബെന്നി ചെറിയാൻ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.