ഇടതുമുന്നണി തയ്യാർ; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് ഇടതുമുന്നണി. 32 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇടതുമുന്നണി ഇന്ന് പ്രഖ്യാപിച്ചത്. 28 സീറ്റുകളിൽ സിപിഐഎം, മൂന്ന് സീറ്റുകളിൽ സിപിഐ, ഒരു സീറ്റിൽ ആർഎസ്പി എന്നിങ്ങനെയാണ് മത്സരിക്കുന്നത്.
ടോളിഗഞ്ജ് മണ്ഡലത്തിൽ സിപിഐഎം ആണ് മത്സരിക്കുന്നത്. പ്രൊഫസർ പാർത്ഥപ്രതിം ബിശ്വാസ് ആണ് സ്ഥാനാർത്ഥി. വാനിപൂർ മണ്ഡലത്തിൽ സിപിഐഎമ്മിന്റെ അഭിഭാഷകൻ ശ്രീജിവ് ബിശ്വാസും മത്സരിക്കും. ബാലിഗഞ്ച് മണ്ഡലത്തിൽ സിപിഐഎമ്മിന്റെ അഫ്രീൻ ബീഗവും മെറ്റിയാബുറൂസ് സിപിഐഎമ്മിന്റെ മോനിറുൾ ഇസ്ലാമും മത്സരിക്കും.
നന്ദിഗ്രാമിൽ സിപിഐ ആണ് മത്സരിക്കുന്നത്. ശാന്തി ഗിരി ആണ് സ്ഥാനാർത്ഥി. ഗോപിബല്ലവ്പൂർ മണ്ഡലത്തിൽ സിപിഐയുടെ വികാസ് സാരംഗിയും അസൻസോൾ ഉത്തർ മണ്ഡലത്തിൽ സിപിഐയുടെ അഖിലേഷ് കുമാർ സിങ്ങും മത്സരിക്കും. കൽചിനി മണ്ഡലമാണ് ആർഎസ്പിക്ക് ലഭിച്ചത്. പസാങ് ഷെർപ്പയാണ് സ്ഥാനാർത്ഥി.
294 സീറ്റുകളിൽ 192 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ഇടതുമുന്നണി ആദ്യം പ്രഖ്യാപിച്ചത്. 142 പേരാണ് സിപിഐഎം സ്ഥാനാർത്ഥികളായി ഉണ്ടായിരുന്നത്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ മീനാക്ഷി മുഖർജി, ദേബ്ലീന ഹേംപ്രം, എസ്എഫ്ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ദേബ്ജ്യോതി സിൻഹ, മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷൻ ദിപ്സീതാ ധർ, മുൻ രാജ്യസംഭാംഗം ബികാഷ് രഞ്ജൻ ഭട്ടാചാര്യ എന്നിവരും പട്ടികയിലുണ്ട്.


