ആലപ്പുഴയിൽ വിവിധയിടങ്ങളിൽ ശക്തമായ കടൽ കയറ്റം…
അമ്പലപ്പുഴ: പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളിൽ ശക്തമായ കടൽ കയറ്റം . കഴിഞ്ഞ രണ്ടു ദിവസമായി വേലിയേറ്റത്തെ തുടർന്ന് മീറ്ററുകളോളം തിരമാലകൾ കരയിലേക്ക് ഇരച്ചുകയറി. പുന്നപ്ര വിയാനി, ചള്ളി, നർബോന ,പറവൂർ ഗലീലിയ, വാടക്കൽ അറപ്പ പൊഴി ,മത്സ്യഗന്ധി ഭാഗങ്ങളിലെല്ലാം കടൽ തീരം കവർന്നു. പലയിടത്തും കടലോരത്തു നിന്ന കാറ്റാടി ഉൾപ്പടെയുള്ള മരങ്ങൾ നിലംപൊത്തി കരക്കിരുന്ന പൊന്തുകളും, ചെറിയ വള്ളങ്ങളും തിരമാലയുടെ ശക്തിയിൽ ഒഴുക്കിൽപ്പെട്ടെങ്കിലും മൽസ്യ തൊഴിലാളികൾ തന്നെ സുരക്ഷിത സ്ഥാനത്തെത്തിച്ചു വാടക്കൽ അറപ്പ പൊഴി ഭാഗത്തും പുന്നപ്ര തെക്ക് ഒന്നാം വാർഡ് നർബോനകുരിശടിക്കു സമീപവുമാണ് കൂടുതൽ മരങ്ങൾ നിലംപൊത്തിയത്. ഈ ഭാഗങ്ങളിൽ കിലോമീറ്ററുകളോളം കടൽ ഭിത്തിയില്ല . വിയാനി ഭാഗത്ത് തീരദേശ റോഡു വരെ തിളപ്പു കയറ്റമുണ്ടായി. കടൽക്ഷോഭം ഭയന്ന് മൽസ്യബന്ധന യാനങ്ങൾ കടലിൽ ഇറക്കിയില്ല. തോട്ടപ്പള്ളിയിലെ കടൽ കരിമണൽ ഖനനം മൂലം തീര ശോഷണം സംഭവിക്കുന്നതാണ് അപ്രതീക്ഷിത കടൽകയറ്റത്തിനു കാരണമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.