60 സെന്റില്‍ ഒന്നും രണ്ടുമല്ല പതിനായിരത്തോളം ചെടികള്‍.. അന്തംവിട്ട് പോലീസ്!.. കൂട്ടിയിട്ട് കത്തിച്ചു…
അഗളി സത്യക്കല്ലുമലയുടെ താഴ്വാരത്ത് 60 സെൻ്റ് സ്ഥലത്ത് വളർത്തിയ പതിനായിരത്തോളം കഞ്ചാവ് ചെടികൾ നശിപ്പിച്ചു. പാലക്കാട് ലഹരി വിരുദ്ധ സേനയും പുതൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് തോട്ടം കണ്ടെത്തിയത്. വാണിജ്യാടിസ്ഥാനത്തില്‍ കഞ്ചാവ് കൃഷി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു സംയുക്ത ഓപ്പറേഷന്.അഞ്ചു മണിക്കൂറോളം ഉൾക്കാട്ടിലൂടെ യാത്ര ചെയ്താണ് പൊലീസ് സംഘം കഞ്ചാവ് കൃഷി കണ്ടെടുത്തത്.
കേരള പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് കൃഷി വേട്ടകളിൽ ഒന്നാണിത്. തീവ്രവാദ വിരുദ്ധസേന ഡിഐജി പുട്ടാ വിമലാദിത്യ ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മേഖലയിൽ പരിശോധന നടത്തിയത്. പ്രദേശത്ത് പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.പെട്ടെന്ന് ആര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത പ്രദേശമായതിനാലാണ് സത്യക്കല്ല് മലയുടെ പ്രദേശം കൃഷിക്ക് തിരഞ്ഞെടുത്തത് എന്നാണ് വിലയിരുത്തല്‍.
മൂന്ന് മാസത്തോളം പ്രായമായ ചെടികളാണ് കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ ഉദ്യോഗസ്ഥര്‍ തീയിട്ട് നശിപ്പിച്ചു. അട്ടപ്പാടിക്ക് പുറത്തുള്ളവരാണ് കൃഷിക്ക് പിന്നില്‍ എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആരാണ് കൃഷി നടത്തിയത് എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.