ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം.. തടങ്കൽ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

ദില്ലി: ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം. ഇദ്ദേഹത്തിന്റെ തടങ്കൽ ഉടനടി പിൻവലിക്കാൻ തീരുമാനമായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് തീരുമാനം. ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് ആണ് നടപടി. ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിനിടെയാണ് സോനം അറസ്റ്റിലായത്. രാജ്യദ്രോഹ കുറ്റമടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചവരിൽ ഏറ്റവും പ്രമുഖനാണ് ആക്ടിവിസ്റ്റും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്ക്.
നിന്നും കശ്മീരില്‍ നിന്നും സ്വതന്ത്രമായി. ഇതിന്റെ ഫലമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോ മുഖ്യമന്ത്രിയോ ലഡാക്കിനില്ല. ലഡാക്കിലെ ഓരോ ജില്ലയും ഒരു സ്വയംഭരണ ജില്ലാ കൗൺസിലിനെ തെരഞ്ഞെടുക്കും. എന്നാല്‍ ഈ കൗണ്‍സിലിന് ഭരണപരമായ അധികാരങ്ങളില്ല. ഇതാണ് പ്രക്ഷോഭത്തിന്റെ മൂല കാരണം. ലഡാക്കിലെ സാമൂഹിക രാഷ്ട്രീയ മത ഗ്രൂപ്പകൾ ഉൾപ്പെട്ട ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയന്‍സും ചേര്‍ന്ന് 2021 മുതല്‍ ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. ഒപ്പം രണ്ട് പാർലമെന്റ് സീറ്റുകളും ലഡാക് പബ്ലിക് കമ്മീഷന് രൂപീകരണവും ആവശ്യപ്പെട്ടു. ഇതായിരുന്നു പ്രക്ഷോഭങ്ങളുടെ തുടക്കം.
സംസ്ഥാന പദവിക്ക് വേണ്ടി 2021 മുതൽ തുടങ്ങിയ ലഡാക്കിന്റെ പ്രക്ഷോഭങ്ങളുടെ മുൻ നിരയിൽ എന്നും സോനം ഉണ്ടായിരുന്നു. 2023 ജനുവരിയില്‍ പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെ താപനിലയില്‍ ഉപവാസ സമരം നടത്തിയാണ് അദ്ദേഹം സമരങ്ങളുടെ കേന്ദ്ര ബിന്ദുവായത്. അങ്ങനെ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ ചർച്ചക്ക് വിളിച്ചു. എന്നാൽ നിരവധി ചർച്ചകൾ നടന്നെങ്കിലും ഒന്നും വിജയം കണ്ടില്ല. 2023 ഫെബ്രുവരിയില്‍ അദ്ദേഹം പ്രക്ഷോഭം ദില്ലിയിലേക്ക് വ്യാപിച്ചു. മരണം വരെ നിരാഹാരം പ്രഖ്യാപിച്ചുകൊണ്ടാണ് അന്ന് സോനം വാങ് ചുക്ക് ഏവരെയും ഞെട്ടിച്ചത്. 2024 സെപ്തംബറില്‍ ആയിരത്തോളം പേരെ പങ്കെടുപ്പിച്ച് സോനം രാജ്യ തലസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു. ഒക്ടോബറില്‍ ദില്ലി പൊലീസ് സോനമടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു. 2025 മാർച്ചിൽ ചർച്ചകൾ പുനരാരംഭിച്ചു. എങ്കിലും ഫലമുണ്ടായില്ല. അങ്ങനെയാണ് 2025 സെപ്തംബറില്‍ വാങ് ചുക്ക് അടക്കമുള്ള സമരസമിതി അംഗങ്ങളായ 15 പേര് 35 ദിവസത്തെ നിരാഹര സമരം ആരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചർച്ച എന്ന ആവശ്യം ഉന്നയിച്ചു.
പക്ഷേ, ഇത്തവണ സോനം അത് തള്ളിക്കളഞ്ഞു. ഫലം കാണുന്ന ചര്‍ച്ചകൾ മതിയെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പിന്നാലെ സെപ്തംബര്‍ 24 ന് എൽ എ ബിയുടെ യുവജന വിഭാഗം ലേയില്‍ ബന്ദിന് ആഹ്വാനം ചെയ്തു. ഈ ബന്ദാണ് അക്ഷരാർത്ഥത്തിൽ കലാപമായി മാറിയത്. പ്രതിഷേധക്കാരും പൊലീസും പരസ്പരം ഏറ്റമുട്ടി. ബി ജെ പി ഓഫീസിന് തീയിട്ടു. കണ്ണീര്‍വാതകവും ലാത്തിയും ഉപയോഗിക്കപ്പെട്ടു. പൊലീസ് വെടിവെയ്പ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ഉപവാസം അവസാനിപ്പിച്ച് സോനം വാങ് ചുക്ക് സമാധാനത്തിന് ആഹ്വാനം ചെയ്തു. പിന്നീടുള്ള ദിവസങ്ങളില്‍ ലേയും ലഡാക്കിലും കര്‍ഫ്യു പ്രഖ്യാപിക്കപ്പെട്ടു. ഇന്റർനെറ്റ് നിരോധിച്ചു. പിന്നാലെയാണ് സോനം വാങ് ചൂക്കിനെ ലേ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയിൽ ‘പ്രകോപനപരമായ പ്രസംഗങ്ങൾ’ നടത്തിയെന്നാണ് അറസ്റ്റ് ചെയ്യാനുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് ലേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.



