കാലിക്കറ്റ് സർവകലാശാലയിലെ യുഡിഎസ്എഫ് തർക്കം: ‘കെഎസ്‌യു മര്യാദകൾ പാലിക്കുന്നില്ല’…
കാലിക്കറ്റ് സർവകലാശാലയിലെ യുഡിഎസ്എഫ് തർക്കത്തിൽ കെഎസ്‌യു മുന്നണി മര്യാദകൾ പാലിക്കുന്നില്ലെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുൻ കെപിസിസി പ്രസിഡൻ്റ് കെ. സുദാകരനും എംഎസ്എഫ് നൽകിയ കത്ത് പുറത്ത്. 2024 ഡിസംബർ നാലിന് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി നൽകിയ കത്താണ് പുറത്ത് വന്നത്.
കുസാറ്റ് തെരഞ്ഞെടുപ്പിൽ മുന്നണിയാകാൻ കെഎസ്‌യു തയ്യാറാകുന്നില്ലെന്നും നേതാക്കൾ നൽകിയ ഉറപ്പ് കെഎസ്‌യു ലംഘിക്കുന്നുവെന്നും കത്തിൽ പറഞ്ഞു. നിലവിൽ കാലിക്കറ്റ് സർവകലാശാലയിൽ എംഎസ്എഫും കെഎസ്‌യുവും മുന്നണിയില്ലാതെ ഒറ്റക്കാണ് മത്സരിക്കുന്നത്. യൂണിയൻ ചെയർമാൻ സ്ഥാനം ഇത്തവണ എംഎസ്എഫിന് നൽകാമെന്ന കോൺഗ്രസ് നേതാക്കൾ നൽകിയ ഉറപ്പ് കെഎസ്‌യു പാലിച്ചില്ലെന്ന് കാണിച്ചാണ് എംഎസ്എഫ് മുന്നണി വിട്ട് മത്സരിക്കുന്നത്.
വലിയ നിരാശയോടെയും അപമാന ഭാരത്തോടുകൂടിയാണ് കത്ത് നൽകുന്നതെന്നും ഒരു മുന്നണി എന്ന നിലയിൽ എംഎസ്എഫിന് ലഭിക്കേണ്ട പരിഗണന കെഎസ്‌യു നിരന്തരമായി തിരസ്‌കരിക്കുന്ന അനുഭവങ്ങളാണ് നിലവിലുള്ളതെന്നും എംഎസ്എഫ് കത്തിലൂടെ വ്യക്തമാക്കി.


