വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്താന്‍ ഒന്നര ലക്ഷം രൂപ..ആദ്യ ഗഡു വാങ്ങുന്നതിനൊപ്പം കിട്ടിയത് എട്ടിന്റെ പണി..

കൊച്ചിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി അസിസ്റ്റന്‍റ് എന്‍ജിനീയര്‍ വിജിലന്‍സിന്‍റെ പിടിയിലായി. തേവര കെഎസ്ഇബി ഓഫീസിലെ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ പ്രദീപനാണ് അറസ്റ്റിലായത്. പനമ്പള്ളി നഗറില്‍ നിര്‍മാണം നടക്കുന്ന നാല് നില അപ്പാര്‍ട്ട്മെന്‍റിലെ താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്താനാണ് പ്രദീപന്‍ ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് കെട്ടിട ഉടമ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ആദ്യ ഗഡുവായി തൊണ്ണൂറായിരം രൂപ കൈമാറുന്നതിനിടെയാണ് പ്രദീപനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

സ്വകാര്യ കെട്ടിടനിര്‍മാണ കമ്പനിയിലെ അസിസ്റ്റന്‍റ് മാനേജരാണ് പ്രദീപന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പറഞ്ഞ് വിജിലന്‍സിനെ സമീപിച്ചത്. കമ്പനി പനമ്പള്ളി നഗറിന് സമീപം പണിത നാലുനില കെട്ടിടത്തിനായി താല്‍ക്കാലിക വൈദ്യുതി കണക്ഷനെടുത്തിരുന്നു. പിന്നീട് സ്ഥിരം വൈദ്യുതി കണക്ഷന്‍ സ്ഥാപിക്കാന്‍ കെട്ടിട ഉടമയും കമ്പനിയിലെ അസിസ്റ്റന്റ് മാനേജരും കെഎസ്ഇബിയിലെത്തിയപ്പോള്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രദീപനെ നേരിട്ട് കണ്ടാല്‍ മാത്രമേ താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ സ്ഥിരമാക്കാന്‍ പറ്റുകയുള്ളൂവെന്നാണ് ഓഫീസില്‍നിന്ന് ഇരുവര്‍ക്കും ലഭിച്ച വിവരമെന്ന് വിജിലന്‍സ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും പ്രദീപനെ നേരിട്ട് കാണുകയായിരുന്നു. കൈക്കൂലി ആശ്യപ്പെട്ടതോടെ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു

Related Articles

Back to top button