മെഡി.കോളേജിലെ ഷോർട്ട് സർക്യൂട്ട്;’സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരുടെ ചെലവ് സർക്കാർ ഏറ്റെടുക്കണം’…
അത്യാഹിതവിഭാഗത്തിൽ പുക ഉയർന്നതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാത്രി 7.45-ഓടെയാണ് മെഡിക്കൽ കോളേജിൽ പുക ഉയർന്നത്. തുടർന്ന് രോഗികളെ സുരക്ഷിതരായി പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ബീച്ച് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും പലരെയും മാറ്റുകയും ചെയ്തു. ഇതിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സാ ചിലവ് ഭാരിച്ചതാണെന്നും സർക്കാർ ഏറ്റെടുക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
മൈത്ര ആശുപത്രിയിൽ 10 പേരും ബേബി മെമ്മോറിയാൽ ആശുപത്രിയിൽ 9 പേരും ആസ്റ്ററിൽ 2 പേരും ആണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്.
മെഡിക്കൽ കോളേജിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളെ വെന്റിലേറ്ററിലേക്ക് മാറ്റണമെങ്കിൽ പണം അടയ്ക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായി പരാതി ഉയർന്നിരുന്നു. ദിവസം 30000 രൂപയെങ്കിലും ആകുമെന്നും അത് അടയ്ക്കാൻ തയാറല്ലെങ്കിൽ ബീച്ച് ആശുപത്രിയിലേക്ക് പോകണമെന്നും പറഞ്ഞതായാണ് പരാതി. അതേസമയം, ആരോടും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ആരോപണം തെറ്റാണെന്നും ആശുപത്രി അധികൃതരും പ്രതികരിച്ചു.



