കണ്ണീരോടെ വിട..ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവർക്ക് വിട നൽകി നാട്..അന്തിമോപചാരമർപ്പിച്ച് പ്രമുഖർ…
koyilandy elephant attack latest news
കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ദേവീക്ഷേത്രത്തില്‍ ആനകള്‍ ഇടഞ്ഞോടിയുണ്ടായ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി. പൊതുദര്‍ശനത്തിനുശേഷമായിരുന്നു രാജന്‍, അമ്മുക്കുട്ടി, ലീല എന്നിവരുടെ സംസ്കാരച്ചടങ്ങുകള്‍. നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മൂന്നു പേരുടേയും മൃതദേഹങ്ങള്‍ വിലാപയാത്രയായികുറുവങ്ങാട്ടേക്ക് കൊണ്ടുവന്നത്. കുറുവങ്ങാട് മാവിന്‍ചുവടില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തായിരുന്നു പൊതുദര്‍ശനം. കഴിഞ്ഞ ദിവസങ്ങളില്‍ മണക്കുളങ്ങളര ദേവീക്ഷേത്രത്തിലെ ഉല്‍സവപ്പറമ്പുകളില്‍ മേളപ്പരുക്കങ്ങളുടേയും ആഘോഷങ്ങളിലും പങ്കു ചേര്‍ന്ന നാനാ ഭാഗങ്ങളിൽ നിന്നുള്ളവര്‍ ദു:ഖസാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രിയപ്പെട്ടവരെ കാണാന്‍ ഒഴുകിയെത്തി.
ഭൂരിഭാഗം പേരും നാടിനെ ഒട്ടാകെ നടുക്കിയ ഞെട്ടലില്‍ നിന്നും മുക്തരായിരായിട്ടില്ല. ജനപ്രതിനിധികളുള്‍പ്പെടെ കൊയിലാണ്ടിയിലെ പ്രമുഖര്‍ അന്തിമാമോപാചാരം അര്‍പ്പിച്ചു. രണ്ടു മണിയോടെ ലീല, അമ്മുക്കുട്ടി, രാജന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ വസതികളിലെത്തിച്ചു. വികാരനിര്‍ഭരമായ രംഗങ്ങളായിരുന്നു വീടുകളില്‍. മന്ത്രി എം.ബി രാജേഷ് മരിച്ചവരുടെ വീടുകളിലെത്തിയിരുന്നു. വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംസ്ക്കാരം. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് കൊയിലാണ്ടി നഗരസഭയിലെ എട്ടു വാര്‍ഡുകളില്‍ സര്‍വകക്ഷി ഹര്‍ത്താല്‍ ആചരിച്ചു.



