ദിവസും വേർപിരിയുന്നത് നാല് ദമ്പതികൾ..വിവാഹമോചനത്തില്‍ മുന്നില്‍ ഈ ജില്ല..
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് കോട്ടയം ജില്ലയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ജില്ലയില്‍ പ്രതിദിനം നാല് ദമ്പതിമാരെങ്കിലും വിവാഹമോചിതരാകുന്നു എന്നാണ് കണക്കുകള്‍. പാലാ, ഏറ്റുമാനൂർ എന്നീ കുടുംബ കോടതികളിലെ 2024ലെ കണക്ക് പ്രകാരമാണ് റിപ്പോര്‍ട്ടുകള്‍. കോടതിയെ സമീപിക്കുന്നവരില്‍ പത്തുശതമാനം മാത്രമേ വീണ്ടും യോജിക്കുന്നുള്ളൂ എന്നും കുടുംബക്കോടതിയിലെ അഭിഭാഷകനായ മനു ടോം തോമസ് പറഞ്ഞു. ജില്ലയിൽ 2181 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ 1565 ദമ്പതിമാർ വേർപിരിഞ്ഞു. ശാരീരികവും മാനസികവുമായ പീഡനം, ഭാര്യയുടെയോ ഭർത്താവിന്റെയോ വിവാഹേതര ബന്ധം, ലഹരി ഉപയോഗം, വിവാഹത്തിന് മുമ്പ് പറഞ്ഞ പല കാര്യങ്ങളും നുണയാണെന്ന് തെളിയുക തുടങ്ങിയവയാണ് വേർ പിരിയലിന്റെ പ്രധാന കാരണങ്ങൾ.

എന്നാൽ ചില പരാതികൾ കോടതി ഇടപെട്ട് തീർപ്പാക്കി. അതിൽ പ്രധാനപ്പെട്ടത്, പ്രായമായ മാതാപിതാക്കളുടെ സംരക്ഷണം സംബന്ധിച്ചുള്ള തർക്കം തുടങ്ങിയവയാണ്. എട്ട് വർഷം മുമ്പുള്ള ഒരു കേസാണ് ഏറ്റുമാനൂരിൽ തീർപ്പാക്കിയ ഏറ്റവും പഴയ കേസ്. ഇവിടെ വെറും 20 ദിവസത്തിനുളളിലും പരാതികളിൽ പരിഹാരം കണ്ടിട്ടുണ്ട്. 18 ദിവസം കൊണ്ട് കേസ് തീർപ്പാക്കാൻ പാലാ കോടതിക്കും കഴിഞ്ഞിട്ടുണ്ട്. അതേസമയം ഭർത്താവിന് ലൈംഗിക ബന്ധത്തിൽ താൽപര്യമില്ലാത്തതിൽ വിവാഹമോചനം അനുവദിച്ചുള്ള കുടുംബകോടതിയുടെ വിധി ഹെെക്കോടതി ശരിവച്ചിരുന്നു. തന്റെ ഭര്‍ത്താവ് അന്ധവിശ്വാസിയാണെന്നും ലൈംഗിക ബന്ധത്തിനും കുട്ടികള്‍ ഉണ്ടാകുന്നതിനും താല്‍പ്പര്യമില്ലെന്നും ആരോപിച്ച് വിവാഹമോചനം തേടിയ യുവതിയുടെ കേസ് പരിഗണിക്കുകയായിരുന്നു കോടതി.



