കൂട്ടമരണത്തിന് പിന്നിൽ മകളുടെ പ്രണയം സംബന്ധിച്ച തർക്കം.. കൂട്ടികൊണ്ട് പോകാനായി യുവാവ് എത്തി.. പിന്നാലെ തീകൊളുത്തി ശ്രീജ…
എരുമേലിയിൽ കുടുംബത്തിലെ മൂന്നു പേർ പൊള്ളലേറ്റ് മരിച്ചത് പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തിയ വീട്ടമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയെന്ന് പോലീസ്.വീട്ടമ്മയും ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും മകളുമാണ് മരിച്ചത്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരനും പൊള്ളലേറ്റു. മകളുടെ പ്രണയബന്ധം സംബന്ധിച്ച തർക്കത്തിനു പിന്നാലെയാണ് മുൻവാതിൽ അടച്ചിട്ട ശേഷം വീട്ടിനുള്ളിൽവച്ച് വീട്ടമ്മ തീകൊളുത്തിയത്. വീട് കത്തിനശിച്ചു.
എരുമേലി – റാന്നി റോഡിൽ ശ്രീനിപുരം പുത്തൻപുരയ്ക്കൽ ശ്രീജ (സീതമ്മ– 48), ഭർത്താവ് സത്യപാലൻ (53), മകൾ അഞ്ജലി (29) എന്നിവരാണു മരിച്ചത്. മകൻ അഖിലേഷിന് (ഉണ്ണിക്കുട്ടൻ –25) നിസ്സാര പൊള്ളലേറ്റു.അഖിലേഷാണ് ഇപ്പോൾ ഈ കാര്യങ്ങൾ പൊലീസിനോട് പറഞ്ഞത്.
സത്യപാലൻ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപന ഉടമയാണ്. ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അയൽവാസിയായ യുവാവും അഞ്ജലിയുമായി പ്രണയത്തിലായിരുന്നു. സത്യപാലനും കുടുംബവും ഈ ബന്ധത്തെ എതിർക്കുകയും മകളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.ഗൾഫിൽ നഴ്സായി ജോലി ചെയ്തിരുന്ന അഞ്ജലി കഴിഞ്ഞ ദിവസമാണു ജോലിസ്ഥലത്തുനിന്നു വീട്ടിലെത്തിയത്.തുടർന്ന് ഇവരുടെ വീട്ടിലെത്തിയ യുവാവ് അഞ്ജലിയെ വിവാഹം കഴിച്ചുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കൾ സമ്മതിച്ചില്ല.തുടർന്ന് ഇന്നലെ രാവിലെ യുവാവ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി എത്തി. അഞ്ജലിയെക്കൂട്ടി പോകാൻ ശ്രമിച്ചിരുന്നു.ഇത് വലിയ വഴക്കിനും കാരണമായി.
പിന്നാലെ യുവാവും ബന്ധുക്കളും മടങ്ങിയ ശേഷം ഉച്ചയ്ക്കു പന്ത്രണ്ടരയോടെ യുവതിയുടെ കുടുംബാംഗങ്ങൾ തമ്മിൽ വീണ്ടും വഴക്കുണ്ടാവുകയും ശ്രീജ പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തുകയുമായിരുന്നു.