കോന്നി മെഡിക്കൽ കോളേജ് നോട്ടീസ് വിവാദം… ആശുപത്രിയിലെ അപര്യാപ്തകള്‍ ആഴ്ചകള്‍ക്ക് മുൻപ് ഡോക്ടര്‍ അറിയിച്ചു, അവഗണിച്ച് ആരോഗ്യവകുപ്പ്

പത്തനംതിട്ട: ആശുപത്രിയിലെ അപര്യാപ്തതകൾ മൂന്നാഴ്ച മുൻപേ ഡോക്ടർ അറിയിച്ചിട്ടും നടപടിയെടുക്കാതെ അവഗണിച്ച് ആരോഗ്യവകുപ്പ്. സർജറി ഒപിയിൽ പതിച്ച സമ്മതപത്രത്തിലെ അതേ കാര്യങ്ങളാണ് ഡോക്ടര്‍ അക്കമിട്ട് നിരത്തിയത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വഴി ആശുപത്രി യോഗത്തിലും പോരായ്മകൾ ചർച്ചയാക്കി. എന്നാൽ, വകുപ്പ് മേധാവി എന്ന നിലയിൽ ഡോ. ശിവപ്രസാദിന് ഇത്തരം കാര്യങ്ങൾ പറയാൻ അധികാരമില്ലെന്ന് ഡിഎംഇ നിലപാട് എടുത്തു. ഡോക്ടർ എല്ലാം നേരത്തെ അറിയിച്ചിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ടും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, കോന്നി മെഡിക്കൽ കോളേജിൽ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി നോട്ടീസ് പതിച്ച സംഭവത്തിൽ സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദിനെതിരെ നടപടിയുണ്ടായേക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ഡോ. ശിവപ്രസാദ് കൈപ്പറ്റിയിരുന്നില്ല. തുടർന്ന് ഉന്നതതല നിർദ്ദേശപ്രകാരം ഇമെയിൽ വഴി നൽകുകയായിരുന്നു. രാജിവെച്ച് പോകില്ലെന്നും വി. ആർ.എസ് അപേക്ഷ ആരോഗ്യ വകുപ്പ് അംഗീകരിക്കും വരെ മെഡിക്കൽ കോളേജിൽ ആത്മാർത്ഥമായ സേവനം തുടരും എന്നും ഡോ. ശിവപ്രസാദ് പറഞ്ഞു. ഡോക്ടറുടെ തുറന്നുപറച്ചിൽ ആരോഗ്യ മന്ത്രിക്ക് എതിരെ ഇന്നും ആശുപത്രിയിലേക്ക് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ മാർച്ച് ഉണ്ടാകും.



