കൊല്ലം കോർപ്പറേഷനായി കച്ച കെട്ടി കോൺഗ്രസും ബിജെപിയും, എൽഡിഎഫിനെതിരെ കുറ്റപത്രം..
ഇടതുകോട്ടയായ കൊല്ലം കോർപ്പറേഷനിൽ ചരിത്രം തിരുത്തുമെന്ന പ്രഖ്യാപനത്തോടെയാണ് യുഡിഎഫും ബിജെപിയും തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്. ആദ്യം സ്ഥാനാർത്ഥി പ്രഖ്യാപനം തുടങ്ങി പ്രചരണത്തിൻറെ കളം പിടിക്കുകയാണ് യുഡിഎഫ്. മൂന്ന് പതിറ്റാണ്ട് കൊണ്ട് കൈവരിച്ച വികസന പ്രവർത്തനങ്ങളിലാണ് എൽഡിഎഫിൻറെ ആത്മവിശ്വാസം. മുനിസിപ്പാലിറ്റിയായിരുന്ന 5 വർഷം. കോർപ്പറേഷൻ രൂപീകരണം മുതലുള്ള 25 വർഷം. അങ്ങനെ മൂന്ന് പതിറ്റാണ്ടായി എൽഡിഎഫിൻറെ കുത്തകയായി തുടരുന്നയിടമാണ് കൊല്ലം കോർപ്പറേഷൻ. 2000 ത്തിൽ 23 സീറ്റ് ഉണ്ടായിരുന്ന യുഡിഎഫിന് ഇപ്പോഴുള്ള അംഗബലം വെറും 10ആണ്. അതിൽ തന്നെ കോൺഗ്രസ് അംഗങ്ങൾ 6. ഗ്രൂപ്പ് കലഹവും വിമത നീക്കങ്ങളുമാണ് യുഡിഎഫ് തകർച്ചയ്ക്ക് കാരണമായത്. ഇത്തവണ ഒറ്റക്കെട്ടാണെന്ന പ്രഖ്യാപനത്തോടെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിൽ അങ്കം കുറിച്ചത്



