കുഞ്ഞുങ്ങൾ ജനിക്കുന്നതിന് മുൻപേ കൊലപാതക പ്ലാന്‍.. തന്ത്രപൂര്‍വം അടുത്തു.. കുഞ്ഞുങ്ങൾ ദിബില്‍കുമാറിന്റേത്.. കൊലനടത്തിയത് രാജേഷ്…
കൊല്ലം അഞ്ചലില്‍ യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന മൊഴി പുറത്ത്.രഞ്ജിനിയേയും കുഞ്ഞുങ്ങളേയും കൊലപ്പെടുത്തിയത് രണ്ടാം പ്രതി രാജേഷ് ആണെന്ന് പ്രതി ദിബില്‍കുമാര്‍ മൊഴി നല്‍കി. യുവതിയേയും കുട്ടികളേയും ഇല്ലാതാക്കാമെന്ന് നിര്‍ദേശിച്ചത് രാജേഷാണ്. ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുമ്പു തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായും ദിബില്‍കുമാര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.
കുഞ്ഞുങ്ങളുടെ പിതൃത്വം ദിബില്‍കുമാര്‍ ഏറ്റെടുക്കണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടിരുന്നു. ഇതാണ് ക്രൂരകൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് രാജേഷ് രഞ്ജിനിയും അമ്മയുമായി തന്ത്രപൂര്‍വം അടുപ്പം സ്ഥാപിച്ചു. രഞ്ജിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ രാജേഷ് അവിടെയെത്തി സഹായിച്ചു. വാടക വീട്ടിലേക്ക് ഇവരെ മാറ്റിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും ദിബില്‍കുമാര്‍ പറഞ്ഞു.
2006 ലെ കൃത്യത്തിന് ശേഷം രണ്ടു വര്‍ഷം ഇന്ത്യ മുഴുവന്‍ കറങ്ങി. 2008 ല്‍ പോണ്ടിച്ചേരിയിലെത്തി പേരുമാറ്റി താമസമാക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ ബന്ധുക്കളെ ആരെയും വിളിച്ചിരുന്നില്ല. പോണ്ടിച്ചേരി സ്വദേശിനിയെ വിവാഹം കഴിച്ചു. വര്‍ഷങ്ങള്‍ അത്ര കഴിഞ്ഞതോടെ ഇനി പിടിക്കപ്പെടില്ല എന്നു കരുതിയതായും ദിബില്‍കുമാര്‍ മൊഴി നല്‍കി.പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ സിബിഐ നാളെ കോടതിയെ സമീപിക്കും. എറണാകുളം സിജെഎം കോടതിയിലാണ് അപേക്ഷ നല്‍കുക.