ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ചയോടെ പുതിയ ന്യൂനമർദ്ദത്തിന് സാധ്യത; ഇന്നും നാളെയും….
ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദത്തിന് സാധ്യത. തെക്കൻ ചൈനക്കടലിലെ ചുഴലിക്കാറ്റ് ദുർബലമായി ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചു പുതിയ ന്യുനമർദ്ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഹാരാഷ്ട്രക്ക് മുകളിലുള്ള ശക്തി കൂടിയ ന്യൂനമര്‍ദ്ദം ചൊവ്വാഴ്ച വരെ തെക്കന്‍ ഗുജറാത്ത് വഴി സഞ്ചരിച്ചു ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദമായി അറബിക്കടലില്‍ പ്രവേശിക്കും. രണ്ടു ന്യൂനമര്‍ദ്ദവും ( അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ ) കേരളത്തെ കാര്യമായി ബാധിക്കില്ല. എങ്കിലും നിലവിലെ മഴ ഇന്നും നാളെയും ഇടവേളകളോട് കൂടി എല്ലാ ജില്ലകളിലും പെയ്യാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.മധ്യ, വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മേഖലയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ശക്തമായ മഴ കണക്കിലെടുത്ത് വടക്കന്‍ കേരളത്തില്‍ ഇന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.