സ്കൂൾ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വീട് വാടക്കക്കെടുത്തു…സ്ഥലത്തെത്തിയ പൊലീസിന് കിട്ടിയത്…
പാലക്കാട് വീട് വാടകയ്ക്ക് എടുത്ത് സ്കൂൾ പരിസരത്ത് വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന യുവാക്കൾ പിടിയിൽ. പാലക്കാട് പുതുനഗരത്ത് 18 കിലോ കഞ്ചാവുമായാണ് യുവാക്കൾ പിടിയിലായത്. കൊടുവായൂ൪ സ്വദേശികളായ അൽത്താഫ് അലി, ആഷിഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വീട് വാടകക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് പാലക്കാട് ജില്ല ലഹരി വിരുദ്ധ സ്കൂളും പുതുനഗരം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അൽത്താഫ് അലിയും ആഷിഖും പിടിയിലായത്. കൊടുവായൂരിലെ ഇവരുടെ വാടകവീട്ടിൽ നിന്ന് പതിനെട്ടര കിലോയോളം വരുന്ന കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ക്രിസ്മസ് – ന്യൂ ഇയർ എന്നിവയോട് അനുബന്ധിച്ച് വിൽപ്പന നടത്തുന്നതിനായി ഒറീസയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ട ആളാണ് അൽത്താഫ് ഹുസൈൻ. ഇയാൾ കാപ്പാ കേസിൽ ഉൾപ്പെട്ട പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. കൂട്ടുപ്രതിയായ ആഷിഖാകട്ടെ, ആളെ തട്ടിക്കൊണ്ടു പോകൽ, തമിഴ്നാട്ടിലെ കഞ്ചാവ് കേസ് എന്നിവയിൽ ഉൾപ്പെട്ട പ്രതിയാണെന്നും പൊലീസ് വിവരിച്ചു.
സ്കൂൾ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് പ്രതികൾ കഞ്ചാവ് വൻതോതിൽ ഒറീസ – ആന്ധ്ര എന്നിവിടങ്ങളിൽ പോയി കൊണ്ടുവന്ന് വിൽപ്പന നടത്തുന്നത്. പാലക്കാട് ജില്ല പൊലീസ് മേധാവി ആർ ആനന്ദ് ഐ പി എസിന്‍റെ നിർദ്ദേശ പ്രകാരം നാർക്കോട്ടിക് ഡി വൈ എസ് പി അബ്ദുൽ മുനീർ, ചിറ്റൂർ ഡി വൈ എസ് പി കൃഷ്ണദാസ്, മീനാക്ഷിപുരം ഇൻസ്പെക്ടർ ശശിധരൻ, പുതുനഗരം പൊലീസും ജില്ല ലഹരി വിരുദ്ധ ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ന്യൂ ഇയറിനോടനുബന്ധിച്ച് ഇത്തരം പരിശോധനകൾ വ്യാപിപ്പിക്കുമെന്നും ലഹരി വിരുദ്ധ മാഫിയകൾക്ക് എതിരെ നടപടി ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.