വിദ്യാർത്ഥികൾക്ക് മാസം 40000 രൂപ വരെ വരുമാനം സാധ്യമാക്കി കേരള ഡിജിറ്റൽ സർവകലാശാല

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി അഞ്ചാം വാർഷികാഘോഷങ്ങൾ തിരുവനന്തപുരത്ത് തുടങ്ങി. ഈ മാസം 22 വരെ നടക്കുന്ന വാർഷികാഘോഷത്തിൻ്റെ ഭാഗമായി നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള വിവിധ പരിപാടികളാണ് നടക്കുന്നത്. വിവിധ സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമായി എത്തിയ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് പരിപാടികൾ. എഐ ഹാക്കത്തോൺ, എഐ പവേർഡ് ക്വിസ്, സ്കൂൾ കുട്ടികൾക്കായുള്ള എഐ പരിശീലന ക്ലാസുകൾ, പാനൽ ചർച്ചകളും ഇതോടനുബന്ധിച്ച് നടക്കും
ഭാവി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള കോഴ്സുകളാണ് കേരള ഡിജിറ്റൽ സർവകലാശാലയുടെ പ്രത്യേകത. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ ഭാഗമായതിനാൽ തന്നെ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനം നേടാനും അവസരമുണ്ട്. മാസം പതിനായിരം രൂപ മുതൽ 40000 രൂപ വരെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനം നേടാനും സാധിക്കുമെന്നതാണ് സർവകലാശാലയുടെ പ്രത്യേകത. പഠനത്തോടൊപ്പം പ്രായോഗിക തൊഴിൽ പരിശീലനവും ഇവിടെ ഉറപ്പാക്കുന്നുണ്ട്. 27 പേറ്റന്റുകൾ സ്വന്തമാക്കിയ സവകലാശാലയിലെ അധ്യാപകർ, ദേശീയ-അന്തർദേശീയ പദ്ധതികളിലും ഭാഗമാണ്



