‘പുതുയുഗപ്പിറവി’, മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ അതിദാരിദ്ര്യ നിർമ്മാര്‍ജ്ജന പ്രഖ്യാപനം സമ്പൂർണ രൂപത്തിൽ

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രാവിലെ 9ന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളത്തിന് പുതുയുഗപ്പിറവി എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഈ അഭിമാനകരമായ നേട്ടം കേരള ജനതയ്ക്കാകെ അവകാശപ്പെട്ടതാണ്. ഒരു ചരിത്ര മുഹൂര്‍ത്തത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. ഇതിലൂടെ നവകേരള സൃഷ്ടിക്കായുള്ള പ്രയാണത്തില്‍ സുപ്രധാനമായ ഒരു പടവുകൂടി നമ്മള്‍ താണ്ടിയിരിക്കുകയാണ്. ഒരു ജനതയാകെ ഒരുമയോടെ രംഗത്തിറങ്ങുകയും ലക്ഷ്യബോധത്തോടെ മുന്നേറുകയും ചെയ്താല്‍ നമുക്ക് അസാധ്യമായി ഒന്നുമില്ലെന്നാണ് ഈ നേട്ടം തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രഖ്യാപനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രഖ്യാപനം
ദേശീയ പ്രസ്ഥാനം ഒരു നൂറ്റാണ്ടുമുമ്പ് ഉയര്‍ത്തിയതാണ് ഭാഷാസംസ്ഥാനങ്ങളുടെ രൂപീകരണം. പക്ഷെ, സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ആദ്യ നാളുകളില്‍ ഇതിനായി ദീര്‍ഘമായ പോരാട്ടങ്ങള്‍ വേണ്ടിവന്നു. ഈ പോരാട്ടങ്ങളുടെ പരിണിതഫലമാണ് ഐക്യകേരള രൂപീകരണം. ഐക്യകേരളം എന്ന മലയാളികളുടെ സ്വപ്നസാക്ഷാത്കാരം യാഥാര്‍ത്ഥ്യമായശേഷം 69 വര്‍ഷം ഇന്ന് പൂര്‍ത്തിയാവുകയാണ്. ഓരോ കേരളപ്പിറവി ദിനവും നാം ആഹ്ലാദത്തോടെ ആഘോഷിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം കേരള ജനതയ്ക്കാകെ ഒരു പുതുയുഗപ്പിറവിയുടെ ദിനമാണ്.

അതിദരിദ്രരില്ലാത്ത ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമായി നമുക്ക് കേരളത്തെ മാറ്റാന്‍ കഴിഞ്ഞു എന്ന കാരണത്താല്‍ ചരിത്രത്തില്‍ ഇടംനേടുന്ന കേരളപ്പിറവിയാണ് ഇന്ന്. ചരിത്രപ്രധാനമായ ഒട്ടനവധി നിയമനിര്‍മ്മാണങ്ങള്‍ക്കും നയപ്രഖ്യാപനങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള നിയമസഭയാണിത്. നവകേരള സൃഷ്ടിയുടെ ഒരു നാഴികക്കല്ല് കൂടി പിന്നിടുന്ന ചരിത്ര മുഹൂര്‍ത്തത്തിലാണ് ഈ സഭ സമ്മേളിക്കുന്നത്. 2021-ല്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ എടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഒരു സുപ്രധാന വാഗ്ദാനം നിറവേറ്റുന്നതിന്‍റെ തുടക്കം കൂടിയായിരുന്നു ഇത്.

ഇതേത്തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ തന്നെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) ന്‍റെ നേതൃത്വത്തില്‍ ഇത്തരം കുടുംബങ്ങളെ കണ്ടെത്താനായി നിയമസഭാംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ സജീവ ജനപങ്കാളിത്തത്തോടെയാണ് ഈ പ്രക്രിയ നടന്നത്. എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടും അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടും, ഗുണഭോക്തൃ കുടുംബങ്ങളെ കണ്ടെത്തിയാണ് ചരിത്രപ്രധാനമായ ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്. അതിദാരിദ്ര്യ നിര്‍ണ്ണയം പൈലറ്റ് അടിസ്ഥാനത്തില്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലും അഞ്ചുതെങ്ങ്, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കി. പിന്നീട് ഇത് സംസ്ഥാനത്തെമ്പാടും വ്യാപിപ്പിച്ചു.

തദ്ദേശസ്ഥാപന തലത്തില്‍ നടത്തിയ വിവരശേഖരണത്തിലൂടെ കണ്ടെത്തിയ കുടുംബങ്ങളെ സൂക്ഷ്മപരിശോധന നടത്തി വാര്‍ഡ് സമിതികള്‍ ശുപാര്‍ശ ചെയ്തു. ഈ കുടുംബങ്ങളെ സംബന്ധിച്ച് മൊബൈല്‍ ആപ്പ് വഴി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. ഇത് സൂപ്പര്‍ ചെക്കിന് വിധേയമാക്കുകയും കരട് പട്ടിക തയ്യാറാക്കുകയും ചെയ്തു. ഈ പട്ടിക ഗ്രാമസഭകളില്‍ അവതരിപ്പിച്ച് അതില്‍ നിന്നാണ് 1,032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെ അതിദരിദ്രരായി കണ്ടെത്തിയത്. നേരത്തെ സൂചിപ്പിച്ചതുപോലെ, വിപുലമായ പങ്കാളിത്താധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്തൃ നിര്‍ണ്ണയം നടത്തിയത്.

ആഹാരം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയാണ് അതിദരിദ്രരെ നിര്‍ണ്ണയിക്കുന്നതിനുള്ള ക്ലേശഘടകങ്ങളായി കണക്കാക്കിയത്. അതിനുശേഷം ഹ്രസ്വകാല-ഇടക്കാല-ദീര്‍ഘകാല പരിപാടികളായി തരംതിരിച്ചുകൊണ്ട് ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി. 2023-24, 2024-25 സാമ്പത്തിക വര്‍ഷങ്ങളില്‍ 50 കോടി രൂപ വീതവും 2025-26 ല്‍ 60 കോടി രൂപയും ഈ പദ്ധതിക്കായി പ്രത്യേകം അനുവദിച്ചു. ആരോഗ്യ പരിപാലനത്തിനും, ഭവന നിര്‍മ്മാണത്തിനും, ജീവനോപാധികള്‍ ഉറപ്പാക്കുന്നതിനുമാണ് ഈ തുക വിനിയോഗിച്ചത്.

നാം ഇപ്പോൾ കൈവരിച്ചത് അനിതരസാധാരണമായ നേട്ടമാണ്. എവിടെ നിന്നാണ് നമ്മൾ ഇവിടെ എത്തിയത് എന്നതിനെക്കുറിച്ച് ഒരു ഹ്രസ്വ അവലോകനം ഇവിടെ പ്രസക്തമാണ്. അഞ്ച് ദശാബ്ദങ്ങൾക്കു മുമ്പ് (1970 നവംബർ) ഏഷ്യൻ സർവ്വേ എന്ന അക്കാദമിക് ജേർണലിൽ കേരളത്തിൻറെ അന്നത്തെ സ്ഥിതിയെപ്പറ്റി റോബർട്ട് എൽ ഹാർഡ്ഗ്രേവ് എന്ന പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞൻ പറഞ്ഞത് ഇപ്രകാരമാണ്: “……..കേരളത്തിൻറെ പ്രതിശീർഷ വരുമാനം ഇന്ത്യൻ സംസ്ഥാനങ്ങളിൽ വളരെ താഴെയാണ്. ഉയർന്ന ജനന നിരക്കും ഭൂമിക്കുമേലുള്ള സമ്മർദ്ദവും ഈ കൊച്ചുസംസ്ഥാനത്തിൽ വളരെ അധികമാണ്.” എന്നാൽ, ഇന്നത്തെ കേരളം അതല്ല. ജനനനിരക്കും മരണനിരക്കും കുറയ്ക്കുന്നതിൽ നാം ഏറെ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നു. കാർഷിക ബന്ധങ്ങളിലെ സമഗ്ര പരിഷ്കരണവും, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പൊതു ഇടപെടലും, ശക്തമായ പൊതുവിതരണ സമ്പ്രദായവും നമ്മുടെ പുരോഗതിയിൽ വഹിച്ച പങ്ക് വളരെ വലുതാണ്.

ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് & സോഷ്യൽ അഫയേഴ്സ് ഡിപ്പാർട്ട്മെൻറ്, സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് മുഖേന നടത്തിയ 1975 ലെ “കേരളത്തിലെ ദാരിദ്ര്യം, തൊഴിലില്ലായ്മ, വികസന നയം” എന്ന വിഷയത്തിലെ പഠന റിപ്പോർട്ടിൽ പേജ് 11 ലെ പട്ടിക 1-ൽ 15 ഇന്ത്യൻ സംസ്ഥാനങ്ങളിൽ 1961-62 ലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനസംഖ്യയുടെ ശതമാനം എത്രയാണെന്ന് കാണിച്ചിട്ടുണ്ട്. ഈ കണക്കുകളെ വിമർശനവിധേയമാക്കിയിട്ടുണ്ടെങ്കിലും ഒരു കാര്യം ശ്രദ്ധേയമാണ്. കേരളത്തിൽ ഗ്രാമീണ മേഖലയിൽ 90.75 ശതമാനവും നഗര മേഖലയിൽ 88.89 ശതമാനവും ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അതായത്, അക്കാലത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നത് കേരളത്തിലായിരുന്നു. അവിടെ നിന്നാണ് കേരളം ഇന്ന് അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്ത ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നത്.

നിതി ആയോഗിലെ വിദഗ്ദ്ധരുടെ അനുമാനത്തിൽ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കേരളത്തിലെ ജനസംഖ്യ 2022-23 ൽ 0.48 ശതമാനമാണ്. ഇതനുസരിച്ച് 1,64,640 പേരാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത്. 2025 ലെ കേരള ജനസംഖ്യ 3.60 കോടി ആയിട്ടാണ് അനുമാനിക്കപ്പെടുന്നത്. ഇതിൽ 1,72,800 ആളുകളാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളതായി നിതി ആയോഗിൻറെ കണക്കുകൾ കാണിക്കുന്നത്. ഇതിൽ ഉൾപ്പെട്ട 64,006 കുടുംബങ്ങളിലെ 1,03,099 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്.

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന നിരക്ക് 26.59 ശതമാനമാണ്. അഖിലേന്ത്യാ ശരാശരി 11.28 ശതമാനമാണ്. ബഹുജനപ്രസ്ഥാനങ്ങളും പുരോഗമന സ്വഭാവമുള്ള സർക്കാരുകളും നടത്തിയ നിരന്തരമായ ഇടപെടലുകളാണ് നാം കൈവരിച്ച ഈ നേട്ടത്തിനു പിന്നിൽ. സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്ന പശ്ചാത്തല സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം, ഒരു വിഭാഗത്തിൽപ്പെട്ട ജനങ്ങളും പാർശ്വവൽക്കരിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുക എന്നത് സംസ്ഥാന സർക്കാരിൻറെ സുപ്രധാന ലക്ഷ്യമാണ്. ഇതിൻറെ ഭാഗമായാണ് വിവിധ ക്ഷേമപ്രവർത്തനങ്ങൾക്ക് സർക്കാർ ഊന്നൽ നൽകുന്നത്. ഈ ക്ഷേമ പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനം. അടിസ്ഥാന രേഖകൾ പോലുമില്ലാതെ ബുദ്ധിമുട്ടിയിരുന്നവർക്കായി ‘അവകാശം അതിവേഗം’چ എന്ന യജ്ഞം നടത്തി. 21,263 പേർക്കാണ് ഇതിലൂടെ സേവനങ്ങളും രേഖകളും ലഭ്യമാക്കിയത്. ആരോഗ്യ ഇൻഷുറൻസ്, റേഷൻ കാർഡ്, ആധാർ കാർഡ്, തൊഴിൽ കാർഡ്, ബാങ്ക് അക്കൗണ്ട്, തിരിച്ചറിയൽ കാർഡ് തുടങ്ങിയവയൊക്കെ എത്തിച്ചുകൊടുത്തു.

മൂന്ന് നേരവും ആഹാരം കണ്ടെത്താൻ കഴിയാത്തവർക്ക് ഭക്ഷ്യക്കിറ്റുകളും തടസ്സമില്ലാത്ത ആഹാരലഭ്യതയും ഉറപ്പാക്കി. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ അടക്കം ഇതിന് ഉപയോഗിച്ചു. 20,648 അതിദരിദ്ര കുടുംബങ്ങൾക്ക് ഇന്ന് ഭക്ഷണം ഉറപ്പാക്കുന്നുണ്ട്. ആരോഗ്യ സേവനം, മരുന്ന് ലഭ്യത, വാക്സിനേഷൻ, കൂട്ടിരിപ്പ് എന്നിവയൊക്കെ ഉറപ്പുവരുത്തി. പാലിയേറ്റീവ് കെയർ മുതൽ അവയവമാറ്റ ശസ്ത്രക്രിയ വരെ ലഭ്യമാക്കി. തൊഴിൽദിനങ്ങൾ സൃഷ്ടിച്ചും ജീവനോപാധികൾ നൽകിയും ഷെൽട്ടർ ഹോമുകൾ ഉറപ്പാക്കിയുമാണ് കാര്യങ്ങൾ മുന്നോട്ടു നീക്കിയത്.

പുതിയ വീട് വേണ്ടവർക്ക് അത്, ഭൂമിയും വീടും വേണ്ടവർക്ക് അത്, വീട് പുതുക്കി പണിയേണ്ടവർക്ക് അത്, എന്നിവയെല്ലാം ലഭ്യമാക്കി. ഭൂമി പതിച്ചുനൽകൽ അടക്കമുള്ള കാര്യങ്ങൾ സുഗമമാക്കി. സാമൂഹ്യക്ഷേമ പദ്ധതികൾ, പഠന സൗകര്യം, ഗ്രാമീണ തൊഴിലുറപ്പ്, ജീവനോപാധി വിതരണം തുടങ്ങിയവയിലൂടെ ഒരിടത്തും പട്ടിണിയില്ല എന്നുറപ്പാക്കി. മുഖ്യമന്ത്രിതലം മുതൽ കൃത്യമായ മേൽനോട്ടം നടത്തിയതും ഓരോ അവസരത്തിലും ഉപദേശ നിർദ്ദേശങ്ങൾ നൽകിയതും ലക്ഷ്യം കൈവരിക്കുന്നത് ദ്രുതഗതിയിലാക്കി.

അതിദരിദ്ര പട്ടികയിൽപ്പെട്ട 4,677 കുടുംബങ്ങൾക്കാണ് വീട് ആവശ്യമായി വന്നത്. ലൈഫ് മിഷൻ മുഖേന വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. അതുപോലെ 2,713 കുടുംബങ്ങൾക്ക് ആദ്യം ഭൂമിയും പിന്നീട് ഭവനനിർമ്മാണത്തിനുള്ള സഹായവും നൽകി. ഭവനപുനരുദ്ധാരണം നടത്താൻ ഒരു ലക്ഷം രൂപ മാത്രം നൽകാനേ ചട്ടമുണ്ടായിരുന്നുള്ളു. എന്നാൽ അതിദരിദ്ര കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെ നൽകുന്നതിനായി പ്രത്യേക നടപടികൾ സ്വീകരിച്ചു.

ഭൂമി ആവശ്യമുള്ളവർക്ക് അത് കണ്ടെത്തുന്നതിനായി ബൃഹത്തായ ഇടപെടലുകളാണ് ഉണ്ടായത്. 28 ഏക്കർ ഭൂമിയാണ് അതിനായി സ്പെഷ്യൽ ഡ്രൈവിലൂടെ കണ്ടെത്തിയത്. ഇതു കൂടാതെ څ’മനസ്സോടിത്തിരി മണ്ണ്’چ യജ്ഞത്തിൻറെ ഭാഗമായി 2.03 ഏക്കർ ഭൂമിയും ലഭ്യമാക്കി. ഭൂമി നൽകാൻ മുന്നോട്ടുവന്ന എല്ലാ സുമനസ്സുകൾക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. വരുമാനമില്ലാതെ കഷ്ടത അനുഭവിച്ചിരുന്ന 4,394 കുടുംബങ്ങൾക്ക് സ്വയം വരുമാനം നേടാനുള്ള സഹായം നൽകി. കുടുംബശ്രീ മുഖേന څഉജ്ജീവനംچ പദ്ധതിയിലൂടെ 3,822 പേർക്ക് പരിശീലനവും ധനസഹായവും ഉറപ്പാക്കി. 35,041 കുടുംബങ്ങളെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കി. ഇതിനു പുറമെ 228 പേർക്ക് ജീവനോപാധികളും നൽകി.

5,132 കുടുംബങ്ങൾക്ക് റേഷൻ കാർഡ് ലഭ്യമാക്കി. 5,583 കുട്ടികൾക്ക് വിദ്യാഭ്യാസ വകുപ്പ് മുഖേന പ്രത്യേക ശ്രദ്ധ നൽകുന്നതിനുള്ള പദ്ധതിയും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള യാത്രാ സൗജന്യവും നടപ്പാക്കി. 331 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭ്യമാക്കി. 331 കുടുംബങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകി. 428 ഏകാംഗ കുടുംബങ്ങളെ സുരക്ഷിതമായ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അതിനുപുറമെ 520 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി 1,000 കോടിയിലധികം രൂപയാണ് കേരളം ചെലവഴിച്ചത്.

ദാരിദ്ര്യ ലഘൂകരണത്തിൻറെ ഭാഗമായി കേരളത്തിൽ നടന്ന പ്രവർത്തനങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചവയാണ്. 1940-കളിൽ തിരുവിതാംകൂറിൽ വലിയ തോതിൽ ഭക്ഷ്യക്ഷാമം അനുഭവപ്പെടുകയും പല ഭാഗങ്ങളിലും കൊടിയ ദാരിദ്ര്യം നടമാടുകയും ചെയ്തു. മലബാറിലും തെക്കൻ കാനറയിലും ജന്മിമാരുടെ പൂഴ്ത്തിവയ്പ്പ് കാരണം ഭക്ഷ്യധാന്യങ്ങളില്ലാതെ സാധാരണ ജനങ്ങൾ വലയുന്ന അവസ്ഥയും സംജാതമായി. ഇതിനെതിരെ ചരിത്രപ്രസിദ്ധമായ കർഷക സമരങ്ങളും തൊഴിലാളി സമരങ്ങളും അരങ്ങേറുകയും, അവയെ സാമ്രാജ്യത്വ-നാട്ടുരാജാക്കന്മാരുടെ ഭരണകൂടങ്ങൾ ക്രൂരമായി അടിച്ചമർത്തുകയും ചെയ്തു.

1956-ൽ കേരള സംസ്ഥാനം രൂപീകൃതമായശേഷം നടന്ന സുപ്രധാന കാൽവെപ്പായിരുന്നു കുടിയൊഴിപ്പിക്കൽ നിരോധനവും, സമഗ്ര കാർഷികബന്ധ പരിഷ്കരണവും. 1960-കളിൽ രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടപ്പോൾ കേരളത്തിലെ ബഹുജന പ്രസ്ഥാനങ്ങൾ സംഘടിതമായ പ്രക്ഷോഭങ്ങൾ നടത്തുകയും തൽഫലമായി സാർവ്വത്രിക റേഷനിംഗ് സമ്പ്രദായം നടപ്പിൽ വരികയും ചെയ്തു.

കൂലിക്കായി കർഷകത്തൊഴിലാളികൾ നടത്തിയ പോരാട്ടങ്ങൾ ഉൾപ്പെടെ പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരെ ഒട്ടനവധി സമരങ്ങൾ ഉയർന്നുവന്നു. ഇവയ്ക്കൊപ്പം, പുരോഗമന സ്വഭാവമുള്ള സർക്കാരുകൾ സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും ക്ഷേമ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നടപ്പാക്കിയത് കേരളത്തിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനസംഖ്യയെ ഗണ്യമായി കുറച്ചുകൊണ്ടുവരാൻ സഹായകമായി.

അതിദാരിദ്ര്യനിർമ്മാർജ്ജന പ്രക്രിയ ഇതിനു മുമ്പ് സാർവ്വത്രിക പൊതുവിതരണ സമ്പ്രദായത്തിനും, ഭൂരാഹിത്യവും ഭവനരാഹിത്യവും നിർമ്മാർജ്ജനം ചെയ്യുന്നതിനും കൈക്കൊണ്ട നടപടികളുടെ തുടർച്ചയാണ്. ഇവയുടെയൊക്കെ ഫലമാണ് നാം ഇന്ന് പ്രഖ്യാപിക്കുന്ന ഈ അഭിമാനകരമായ നേട്ടം.

ഈ നിലയിൽ സമയബന്ധിതമായി ജനകീയ പങ്കാളിത്തത്തോടെ ക്ലേശകരമാംവിധമാണ് ലക്ഷ്യം സാധിച്ചത് എന്നത് എടുത്തുപറയേണ്ടതില്ലല്ലോ. അതിദാരിദ്ര്യമുക്ത പദവി സുസ്ഥിരമായി നിലനിർത്തുന്നതിനുള്ള ജാഗ്രത്തായ പ്രവർത്തനങ്ങളാണ് ഇനി നടക്കേണ്ടത്. മുക്തരായവരിലാരും തിരികെ അതിദാരിദ്ര്യത്തിലേക്ക് വീണുപോകില്ലെന്നുറപ്പാക്കണം. അതിനായി കാലാകാലങ്ങളിൽ കൃത്യമായ പരിശോധന നടത്തേണ്ടതുണ്ട്. ഇതിനായുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾക്കായുള്ള രൂപരേഖ തയ്യാറായിട്ടുണ്ട്. അതിദാരിദ്ര്യമുക്തരായവരുടെ കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സാമൂഹികനീതി, തുല്യത എന്നിവ ഉറപ്പുവരുത്തുന്നതിനും ജാഗ്രതയോടെയുള്ളതും ജനപങ്കാളിത്തത്തോടെയുള്ളതുമായ ഇടപെടലുകൾ സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകും.

ഇവിടെ എടുത്തുപറയേണ്ട മറ്റൊരു കാര്യം, അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിലൂടെ ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്യുന്ന സുസ്ഥിരവികസന സൂചികയിൽ കേരളം ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിരിക്കുന്നു എന്നതാണ്. അതിദാരിദ്ര്യാവസ്ഥയിൽ കഴിഞ്ഞിരുന്ന വിഭാഗത്തെ വ്യാപകമായ ജനപങ്കാളിത്തത്തോടെ കൃത്യമായ ആസൂത്രണത്തിൻറെയും നിർവ്വഹണത്തിൻറെയും അടിസ്ഥാനത്തിൽ മോചിപ്പിച്ചെടുക്കുകയാണ് നമ്മൾ ചെയ്തത്. കേരളത്തിലെ ജനങ്ങളോട് ഇന്ന് ഈ പ്രഖ്യാപനം നടത്തുന്ന സമയത്ത്, ഈ സഭയിൽ അംഗമായിരിക്കാൻ കഴിയുന്നു എന്നത് മുഴുവൻ ബഹുമാനപ്പെട്ട അംഗങ്ങൾക്കും അഭിമാനകരമായിരിക്കും എന്നതിൽ എനിക്കുറപ്പുണ്ട്. ഈ സഭയുടെ പൊതുവായ സന്തോഷത്തിൽ പങ്കുചേർന്നുകൊണ്ട് അഭിമാനപൂർവ്വം പ്രഖ്യാപിക്കട്ടെ.

“കേരളം ഇന്ന് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറിയിരിക്കുന്നു.” പുതിയ ഒരു മാതൃക കൂടി രാഷ്ട്രത്തിനു മുമ്പാകെ നാം സമർപ്പിക്കുകയാണ്. കേരളം പല ക്ഷേമ പ്രവർത്തനങ്ങളുടെയും പരീക്ഷണശാലയാണ്. അതിദാരിദ്ര്യനിർമ്മാർജ്ജനത്തിൻറെ കാര്യത്തിലും, നമ്മുടെ പരീക്ഷണങ്ങൾ രാജ്യത്തെ ഇതര സംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന മാതൃകയാകുമെന്ന് പ്രത്യാശിക്കാം. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ വകുപ്പ്, കില, കുടുംബശ്രീ മിഷൻ, ലൈഫ് മിഷൻ, റവന്യൂ, ഭക്ഷ്യ-പൊതുവിതരണ, കൃഷി, ഗതാഗത, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യനീതി, തൊഴിൽ, രജിസ്ട്രേഷൻ, ഫിഷറീസ്, വനിത-ശിശു, വൈദ്യുതി, ജലവിഭവ, സഹകരണ വകുപ്പുകൾ തുടങ്ങിയവ ചേർന്ന വലിയ കൂട്ടായ്മയാണ് പദ്ധതി വിജയിപ്പിക്കുന്നതിനായി രൂപപ്പെട്ടത്. സന്നദ്ധപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, പൊതുജനങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തവും സഹായവും മുൻകൈ പ്രവർത്തനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തി. ഇതിൽ സഹകരിച്ചവർക്കൊക്കെ ഈ ഘട്ടത്തിൽ അകമഴിഞ്ഞ നന്ദി പറയട്ടെ.

62 ലക്ഷത്തോളം കുടുംബങ്ങൾക്കു ക്ഷേമ പെൻഷൻ നൽകിയതും, 4.70 ലക്ഷത്തോളം ഭവനരഹിത കുടുംബങ്ങൾക്ക് വീടുകൾ ലഭ്യമാക്കിയതും, 6,000-ത്തോളം ജനകീയാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചതും, കുടുംബാരോഗ്യ കേന്ദ്രങ്ങൾ വ്യാപിപ്പിച്ചതും, 43 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കിയതും, നാലു ലക്ഷം കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കിയതും അടക്കമുള്ള നടപടികളാണ് കേരളത്തിലെ അതിദാരിദ്ര്യത്തിൻറെ വ്യാപ്തിയും തീവ്രതയും വലിയ അളവിൽ കുറയ്ക്കാൻ സഹായകരമായത്.

നവകേരള നിർമ്മിതിയുടെ ഒരു പ്രധാന നാഴികക്കല്ലു കൂടി നാം പിന്നിടുകയാണ്. എന്നാൽ ഇത് അവസാനമല്ല, പുതിയ തുടക്കമാണ്. അതിദാരിദ്ര്യം വീണ്ടും തലപൊക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ യാത്ര കൂടുതൽ ഊർജ്ജസ്വലമായി തുടരുമെന്ന പ്രഖ്യാപനം ബഹുമാനപ്പെട്ട സഭാംഗങ്ങളെയെല്ലാം സാക്ഷി നിർത്തി കേരള ജനതയെ അറിയിക്കുന്നതിൽ വളരെയേറെ സന്തോഷവും അഭിമാനവും ഉണ്ട്.

നാടിൻറെ വികസനത്തിൻറെ ഗുണഫലം സമൂഹത്തിൻറെ എല്ലാ വിഭാഗത്തിനും ലഭിക്കുമ്പോൾ മാത്രമേ സാമൂഹ്യ വികസനവും സാമ്പത്തിക പുരോഗതിയും അർത്ഥവത്താവുകയുള്ളൂ. അപ്പോൾ മാത്രമേ കേരളം എല്ലാ വിഭാഗം ജനങ്ങളുടെയും സ്വന്തം നാടായി മാറുകയുള്ളൂ. സജീവ ജനപങ്കാളിത്തത്തോടെയും, സർക്കാർ വകുപ്പുകളുടെയും, സ്ഥാപനങ്ങളുടെയും, സുമനസ്സുകളുടെയും സഹായത്തോടെയും സഹകരണത്തോടെയുമാണ് കേരളത്തിന് ലോകത്തിൻറെ സാമൂഹ്യ ഭൂപടത്തിൽ അനിഷേധ്യമായ സ്ഥാനം നേടാനായത്.

ഈ അഭിമാനകരമായ നേട്ടം കേരള ജനതയ്ക്കാകെ അവകാശപ്പെട്ടതാണ്. ഒരു ചരിത്ര മുഹൂർത്തത്തിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. ഇതിലൂടെ നവകേരള സൃഷ്ടിക്കായുള്ള പ്രയാണത്തിൽ സുപ്രധാനമായ ഒരു പടവുകൂടി നമ്മൾ താണ്ടിയിരിക്കുകയാണ്. ഒരു ജനതയാകെ ഒരുമയോടെ രംഗത്തിറങ്ങുകയും ലക്ഷ്യബോധത്തോടെ മുന്നേറുകയും ചെയ്താൽ നമുക്ക് അസാധ്യമായി ഒന്നുമില്ലെന്നാണ് ഈ നേട്ടം തെളിയിക്കുന്നത്.

Related Articles

Back to top button