തിരഞ്ഞെടുപ്പിന് കേരളം സജ്ജം…. 76,203 പോലീസുകാർ കാവലിന്… സുരക്ഷാക്കോട്ട തീർത്ത് കേരളാ പോലീസ്

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാനത്തെ പ്രത്യേക സുരക്ഷാ മേഖലകളായി തിരിച്ചാണ് സേനയെ വിന്യസിച്ചിരിക്കുന്നത്.
28,209 സ്പെഷ്യൽ പോലീസ് ഓഫീസർമാർ ഉൾപ്പെടെ ആകെ 76,203 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. കേന്ദ്രസേനയുടെ 140 കമ്പനികളും തമിഴ്നാട് പോലീസിന്റെ 20 കമ്പനികളും കേരളത്തിലെത്തിക്കഴിഞ്ഞു. കൂടാതെ ലോക്കൽ പോലീസ്, സ്പെഷ്യൽ യൂണിറ്റുകൾ, ബറ്റാലിയനുകൾ എന്നിവരെയും വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ആകെ 30,471 പോളിംഗ് ബൂത്തുകളിൽ 2,500 എണ്ണം ‘ക്രിട്ടിക്കൽ’ ബൂത്തുകളായി തരംതിരിച്ച് പ്രത്യേക സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. സുഗമമായ ഏകോപനത്തിനായി പോലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ് ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പോലീസ് മേധാവിമാർ മേൽനോട്ടം വഹിക്കുന്നത്.
സുതാര്യവും സമാധാനപരവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും പോലീസ് സ്വീകരിച്ചിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. വോട്ടർമാർക്ക് ഭയരഹിതമായി സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കിയിട്ടുണ്ട്.



