പരസ്യ പ്രതികരണങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കേരളാ കോൺഗ്രസ്

മുന്നണി മാറ്റ ചർച്ചകൾ തള്ളിയതിനു പിന്നാലെ പരസ്യ പ്രതികരണങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കേരളാ കോൺഗ്രസ് എം നേതൃത്വം. എംഎൽഎമാരോട് അടക്കം പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന് ജോസ് കെ. മാണി നിർദ്ദേശം നൽകി. നാളെ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ വിശദമായി ചർച്ച നടത്താമെന്നും നേതാക്കളെ അറിയിച്ചു. കെ.എം മാണി പഠന കേന്ദ്രത്തിന് സർക്കാർ സ്ഥലം അനുവദിച്ച പ്രഖ്യാപനത്തിൽ പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

മുന്നണി പ്രവേശ അദ്യൂഹങ്ങൾ തള്ളി നിലപാട് പ്രഖ്യാപിച്ച ജോസ് കെ. മാണി പാർട്ടിയിൽ പിടിമുറുക്കാൻ ഇടപെടൽ ശക്തമാക്കി. നേതാക്കൾ വിഷയത്തിൽ പ്രതികരണം ഒഴിവാക്കണമെന്നാണ് നിർദ്ദേശം. മുന്നണി മാറ്റം സംബന്ധിച്ചു പാർട്ടിയിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന വാർത്ത പുറത്തുവന്നത് കേരളാ കോൺഗ്രസിന് ക്ഷീണമായി.

ഈ സാഹചര്യത്തിലാണ് പരസ്യ പ്രതികരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് . സ്റ്റിയറിങ് കമ്മിറ്റി യോഗം നാളെ ചേരാനിരിക്കെ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന സമീപം ഒഴിവാക്കണമെന്നാണ് നിർദ്ദേശം. കൂടാതെ പുതിയ സംഭവ വികാസങ്ങളിൽ സിപിഎം നേതൃത്വത്തിൻ്റെ അതൃപ്തിയും കേരളാ കോൺഗ്രസിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കേരളാ കോൺഗ്രസിന് മുന്നണിയിൽ അമിത പ്രാധാധ്യം നൽകുന്നതിൽ എതിർപ്പുള്ള സിപിഐയും വാർത്തകളിൽ അതൃപ്തരാണ്.

ഇതിനിടെ കെ.എ മാണി പഠനേ കേന്ദ്രത്തിന് സർക്കാർ സ്ഥലം അനുവദിച്ചതിൽ കേരളാ കോൺഗ്രസ് എമ്മിൽ രണ്ടഭിപ്രായമുണ്ട്. സർക്കാർ ഇപ്പോൾ നടത്തിയ പ്രഖ്യാപനം കെണിയെന്നാണ് ഒരു വിഭാഗത്തിൻ്റെ നിലപാട്. മുന്നണിമാറ്റ നീക്കങ്ങൾ ഇക്കാര്യങ്ങൾ ഉയർത്തി സിപിഎം തടയിടുമെന്നാണ് ആശങ്ക . എന്നാൽ പ്രഖ്യാപനം പാർട്ടിക്കുള്ള അംഗീകാരമായി കേരളാ കോൺഗ്രസിലെ മറ്റൊരു വിഭാഗം കാണുന്നു

Related Articles

Back to top button