കേരള കോൺഗ്രസ് എം സ്ഥാനാർഥി പട്ടിക വൈകുന്നു….13 -ാം സീറ്റ് വേണമെന്നും ആവശ്യം

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും കേരള കോൺഗ്രസ് എം സ്ഥാനാർഥി പട്ടിക വൈകുന്നു. 5 സിറ്റിംഗ് എംഎൽഎമാരോടും മത്സരിക്കാൻ നിർദേശം നൽകിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരേയും വന്നിട്ടില്ല. പാലായിൽ ജോസ് കെ മാണി മത്സരിക്കണോ എന്നതിൽ തീരുമാനം ആകാത്തതാണ് പട്ടിക വൈകുന്നതിന് പിന്നിലെന്നാണ് സൂചന. കടുത്തുരുത്തി മണ്ഡലത്തിൽ ഒന്നിലധികം സ്ഥാനാർഥികൾ പരി​ഗണനയിലേക്ക് വന്നതും 13 -ാം സീറ്റ് എന്ന ആവശ്യത്തിലും ഉറച്ചു നിൽക്കുകയാണ് കേരള കോൺഗ്രസ്‌ എം. എന്നാൽ സീറ്റ് അധികം നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് എൽഡിഎഫ്.

അതേസമയം, കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി മുന്നണികൾ രം​ഗത്തെത്തി. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎമ്മും സിപിഐയും പ്രചാരണം തുടങ്ങി.

കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും. വൈകിട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് പട്ടികക്ക് അംഗീകാരം നല്‍കും. കേരളത്തില്‍ നിന്ന് ദില്ലിയിലെത്തുന്ന നേതാക്കള്‍ രാവിലെ ചര്‍ച്ച നടത്തി കൂടുതല്‍ മണ്ഡലങ്ങളില്‍ ഒറ്റപ്പേരിലെത്തും. നാൽപതിനും അൻപതിനുമിടയിൽ സ്ഥാനാർത്ഥികളെയായിരിക്കും കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കുക. ഇതുവരെ 36 സീറ്റുകളിലാണ് ഒറ്റപ്പേരിലേക്ക് എത്തിയത്. ബുധനാഴ്ചയോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാനാണ് ശ്രമം. സീറ്റ് ചർച്ച വേഗത്തിൽ പൂർത്തിയാക്കാൻ ഘടകകക്ഷികളുടെ സമ്മർദ്ദം ശക്തമാണ്. ഇക്കാര്യത്തിൽ ജോസഫ് ഗ്രൂപ്പും, ലീഗും കടുത്ത അതൃപ്‌തിയിലാണ്.

Related Articles

Back to top button