ആലപ്പുഴയിലെ പാലം അപകടം; നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് പൊതുമരാമത്ത് വകുപ്പ്…
ആലപ്പുഴയിൽ നിർമ്മാണത്തിലിരുന്ന കീച്ചേരിക്കടവ് പാലം അപകടത്തെ തുടർന്ന് രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പൊതുമരാമത്ത് വകുപ്പ് പിൻവലിച്ചു. അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടെസ്സി തോമസ്, അസിസ്റ്റൻറ് എൻജിനീയർ എസ് ശ്രീജിത്ത്, ഓവർസിയർ വൈ യതിൻകുമാർ എന്നിവരെ സർവീസിൽ പുനപ്രവേശിപ്പിച്ചു.
സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പ് ഭരണ വിഭാഗം ചീഫ് എൻജിനീയർക്ക് അപേക്ഷ നൽകിയിരുന്നു. ഏൽപ്പിച്ച ചുമതലകൾ ആത്മാർത്ഥവും സത്യസന്ധവും ആയിട്ടാണ് നിർവഹിച്ചിട്ടുള്ളതെന്നും വകുപ്പിനോ പൊതുജനങ്ങൾക്കോ യാതൊരു വീഴ്ചകളും ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലെന്നും പാലം നിർമ്മാണവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങളിൽ മനപൂർവ്വമായ വീഴ്ച ഉണ്ടായിട്ടില്ലെന്നുമായിരുന്നു നടപടി നേരിട്ടവരുടെ വിശദീകരണം.സസ്പെൻഷൻ നടപടിയുടെ പേരിൽ മാനസിക വിഷമം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അതിനാൽ സർവീസിൽ തിരിച്ചെടുക്കണമെന്നും ഇവർ അഭ്യർത്ഥിച്ചു.സസ്പെൻഷൻ നടപടി പിൻവലിച്ചാലും അന്വേഷണത്തെ ബാധിക്കില്ലെന്ന് ഭരണ വിഭാഗം ചീഫ് എൻജിനീയർ സർക്കാരിനെ അറിയിച്ചതിനെ തുടർന്നാണ് സസ്പെൻഷൻ പിൻവലിച്ചത്. ഓഗസ്റ്റ് നാലിനായിരുന്നു നിർമ്മാണത്തിലിരുന്ന കീച്ചേരികടവ് പാലത്തിൻറെ സ്പാൻ തകർന്ന് അച്ചൻകോവിൽ ആറ്റിൽ വീണ് രണ്ടു തൊഴിലാളികൾ മരിച്ചത്.