കണ്ടുകെട്ടിയ സ്വത്ത് തിരിച്ചുകൊടുക്കാമെന്ന് ഇഡി; സമ്മതിക്കാതെ കരുവന്നൂർ ബാങ്ക്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ പ്രശ്‌നപരിഹാരത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. തട്ടിപ്പ് അന്വേഷിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്ത വസ്തുവകകൾ തിരിച്ചു നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ കരുവന്നൂർ സഹകരണ ബാങ്ക് ഇതിന് അനുകൂലമായ നിലപാട് സ്വീകരിക്കാത്തതാണ് പണം തിരികെ കിട്ടാനായിട്ടുള്ള നിക്ഷേപകരുടെ കാത്തിരിപ്പ് നീണ്ടുപോകാൻ ഇടയാക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യത്തിൽ ബാങ്കാണ് പ്രാഥമിക പരാതിക്കാരനെന്ന് പിഎംഎൽഎ (പണമിടപാട് തടയൽ നിയമം) കേസുകൾക്കായുള്ള പ്രത്യേക കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇഡി വ്യക്തമാക്കി. പിടിച്ചെടുത്ത സ്വത്തുക്കൾ ബാങ്കിലേക്ക് മാറ്റിക്കഴിഞ്ഞാൽ യോഗ്യരായ ഉപഭോക്താക്കൾക്ക് അവരുടെ നിക്ഷേപങ്ങൾ പുനഃസ്ഥാപിക്കാൻ നിയമപരമായി അവകാശമുണ്ടെന്നും ഇഡി അറിയിച്ചു.
പണം, ജംഗമ ആസ്തികൾ, സ്ഥാവര സ്വത്തുക്കൾ എന്നിവയുൾപ്പെടെ തട്ടിപ്പുമായി ബന്ധപ്പെട്ട ആസ്തികൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടുകെട്ടിയിട്ടുണ്ട്. പിഎംഎൽഎ സെക്ഷൻ 5 പ്രകാരം 128.82 കോടി രൂപയുടെ ആസ്തികളാണ് കണ്ടുകെട്ടിയത്. ഇത് ബാങ്കിന് കൈമാറാൻ തയ്യാറാണെന്നും അതുവഴി സ്ഥിര നിക്ഷേപം ശരിയായ അവകാശികൾക്ക് വിട്ടുകൊടുക്കാൻ കഴിയുമെന്നും ഇഡി അറിയിച്ചു.


