സന്ധ്യ അടിച്ചതിന്റെ പാട് കല്ല്യാണിയുടെ നെഞ്ചിൽ.. അമ്മ മുന്‍പും ഉപദ്രവിച്ചിരുന്നുവെന്ന് കല്യാണിയുടെ സഹോദരന്‍…

സന്ധ്യയുടെ സ്വഭാവത്തിൽ ദുരൂഹതയുള്ളതായി തോന്നിയിട്ടുണ്ടെന്ന് തിരുവാങ്കുളത്ത് കൊല്ലപ്പെട്ട നാലുവയസുകാരി കല്ല്യാണിയുടെ പിതാവ് സുഭാഷ്. സന്ധ്യക്കൊപ്പം പോകരുതെന്ന് കുട്ടികളോട് പറഞ്ഞിരുന്നതാണ്. സന്ധ്യയെ ഉപദ്രവിച്ചിട്ടില്ല. സന്ധ്യക്കാണോ അവരുടെ വീട്ടുകാർക്കാണോ മാനസികാസ്വാസ്ഥ്യമെന്ന് അറിയില്ലെന്നും സുഭാഷ് പറയുന്നു.രണ്ട് വയസ്സുള്ളപ്പോൾ കല്ല്യാണിയെ സന്ധ്യ അടിച്ചതിന്റെ പാട് കുഞ്ഞിന്റെ നെഞ്ചിലുണ്ടെന്നും പിതാവ് പറഞ്ഞു.

ഒരുമാസമായി താന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പിതാവ് ആശുപത്രിയില്‍ ആയതുകൊണ്ടാണ് ഇപ്പോള്‍ വന്നതെന്നും കല്യാണിയുടെ അച്ഛന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ കൂടി എനിക്ക് ചായയും മറ്റും എടുത്തു തന്നതാണ്. കൊച്ചിനെ അങ്കണവാടിയില്‍ കൊണ്ടുപോകാന്‍ ഞാനാണ് റെഡിയാക്കിയത്. കുട്ടി പോകുന്നില്ലെന്ന് പറഞ്ഞതാണ്. ഉച്ചയ്ക്ക് 11 മണിയാകുമ്പോള്‍ സന്ധ്യ വിളിച്ചു. കുക്കറിന്റെ വാഷര്‍ പൊട്ടിപ്പോയെന്ന് പറഞ്ഞു. ഞാന്‍ വന്നിട്ട് ശരിയാക്കാമെന്ന് പറഞ്ഞു എന്നും കല്യാണിയുടെ പിതാവ് പറയുന്നു.

അമ്മ വീട്ടില്‍ നിന്ന് പോയത് അറിഞ്ഞിരുന്നില്ലെന്ന് കല്യാണിയുടെ സഹോദരന്‍ പറയുന്നു. പോകുന്നത് കണ്ടിരുന്നില്ല. കടയില്‍ പോകണമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടു പോയി. അച്ഛന്റെ വീട്ടില്‍ നിന്ന് അമ്മയുടെ വീട്ടില്‍ എത്തിച്ച ശേഷമാണ് കൊല്ലാന്‍ ശ്രമിച്ചത്. ഐസ്‌ക്രീം വാങ്ങി, ബാത്ത്‌റൂമില്‍ കയറി അതില്‍ വിഷം കലര്‍ത്തി ഞങ്ങള്‍ക്ക് തരാന്‍ നോക്കി. ഇതുകണ്ട് കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ടോര്‍ച് ഉപയോഗിച്ച് അടിച്ചു. ഞങ്ങള്‍ വീടിന്റെ പിറക് വശത്തുകൂടി ഇറങ്ങി ഓടി രക്ഷപെട്ടെന്നും കുട്ടി പറയുന്നു. തങ്ങളെ രണ്ട് പേരെയും അമ്മ ഒരുമിച്ചാണ് ഉപദ്രവിച്ചിരുന്നത്. എന്തിനായിരുന്നു ഉപദ്രവം എന്നുപോലും അറിയില്ല. തനിക്ക് അമ്മയെ പേടിയായിരുന്നുവെന്നും അമ്മയുടെ വീട്ടിൽ പോകാൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ലെന്നും മകൻ പറയുന്നു.

കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കല്യാണിയുടെ മുത്തശിയും പറയുന്നു. കല്യാണിയുടെ അമ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പിതാവിന്റെ ബന്ധുക്കളും അയല്‍കാരും പറയുന്നു. സന്ധ്യയുടെ പെരുമാറ്റത്തില്‍ പ്രശ്‌നങ്ങള്‍ തോന്നിയിട്ടുണ്ടെന്ന് ബന്ധുക്കളും പറയുന്നു. അതേസമയം, കേസില്‍ ചെങ്ങമനാട് പോലീസ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസടുത്തത്. BNS 103 ( 1 ) വകുപ്പു പ്രകാരമാണ് കേസ്.

Related Articles

Back to top button