‘രണ്ടു വന്‍ തോല്‍വികള്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നു.. എന്തുകൊണ്ട് അന്നേ പുറത്താക്കിയില്ല’…

തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ കോണ്‍ഗ്രസിനെ ബാധിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം പാര്‍ട്ടിക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് സംവിധായകന് കലവൂര്‍ രവികുമാര്‍. ഫെയ്സ്ബുക്കില്‍ പങ്കുവച്ച ദീര്‍ഘമായ കുറിപ്പിലാണ് രാഹുല്‍ മാങ്കൂട്ടം വിഷയം കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്നതെങ്ങനെ എന്ന് അദ്ദേഹം വിശദീകരിക്കുന്നത്. ഈ വിഷയം കോൺഗ്രസിനെ രണ്ട് വലിയ തോല്‍വികളിലേക്ക് കൊണ്ടെത്തിക്കുമെന്നും രവികുമാര്‍ പറയുന്നു.
ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ രാഷ്ട്രീയ മുദ്രാവാക്യം പോലും ഉയര്‍ത്താന്‍ കഴിയാത്ത വിധം കോണ്‍ഗ്രസ് ദുര്‍ബലമായ നിലയിലാണ്. ഈ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തെ പ്രതിരോധിക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസ് ചെയ്തുകൊണ്ടിരുന്നതെന്നും കലവൂര്‍ പറയുന്നു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാഹുലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയാതിരുന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ദുരന്തം. ഇതിന്റെ അലയൊലികള്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീളും. നേതൃത്വം സമ്പൂര്‍ണ പരാജയമാണ്. അതിനെ മറികടക്കാന്‍ കെല്‍പ്പുള്ള നേതൃത്വം വളര്ന്നുവന്നേക്കുമെന്ന പ്രതീക്ഷയും കലവൂര്‍ മുന്നോട്ട് വയ്ക്കുന്നു.
പോസ്റ്റ് പൂര്‍ണരൂപം-
രണ്ടു വന്‍ തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ കോണ്‍ഗ്രസിന്റെ ശ്വാസം ഇത്തിരി ബാക്കി
….
വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച തോല്‍വി ഏറ്റുവാങ്ങാന്‍ ഒരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. സാധാരണ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഒരുപാട് രാഷ്ട്രീയ പ്രശ്നങ്ങള്‍ ഒരു പ്രസ്ഥാനം മുന്നോട്ടു വെക്കും. കോണ്‍ഗ്രസിനു ഇത്തവണ അതിന് കഴിഞ്ഞിട്ടുണ്ടോ.
ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തെ പ്രതിരോധിക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസ് ചെയ്തുകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പ് അടുക്കുംതോറും അത് വലിയ തിരിച്ചടിക്കിടയാക്കും എന്ന് ആ പാര്‍ട്ടി തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടാണ് ഇപ്പോള്‍ രാഹുലിനെ കൈവിടാന്‍ കോണ്‍ഗ്രസ് ദുര്‍ബലമായെങ്കിലും ശ്രമിക്കുന്നത്.
രാഹുല്‍ കേസ് രാഹുലിന്റെ വ്യക്തിപരമായ ചെയ്തി മാത്രമാണ്. അതിന് കുടപിടിക്കാനോ അതിനെ ന്യായീകരിക്കാനോ കോണ്‍ഗ്രസിന് ബാധ്യത ഉണ്ടായിരുന്നില്ല. ആ ബോധ്യത്തോടെയും ധീരതയോടെയും, ആദ്യമേ തന്നെ രാഹുലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയാതിരുന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ദുരന്തം. തന്നെ പുറത്താക്കിയാല്‍ ബാക്കി ബണ്ടിചോറുകളെ കുറിച്ച് പറയാനുള്ളതൊക്കെ പറയും എന്ന രാഹുലിന്റെ ഭീഷണിയാവാം ഈ ദുരന്തം തങ്ങളെ വിഴുങ്ങുന്നത് നിശബ്ദം സഹിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. രാഹുലിനെ വിമര്‍ശിക്കുന്നവര്‍ സ്വന്തം കക്ഷിയില്‍ നിന്നുള്ളവര്‍ ആണെങ്കില്‍ പോലും അവരെ തെറിയഭിഷേകം ചെയ്യുന്ന സൈബര്‍ തെമ്മാടിസംഘത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ ഭയന്നിരുന്നു എന്നുറപ്പാണ്. രാഹുലിന്റെ ഈ ശേഷിയും രാഹുലിനെ പൂര്‍ണ്ണമായും തള്ളിപ്പറയാനുള്ള അവരുടെ ശേഷിയില്ലാതാക്കി. യഥാര്‍ത്ഥത്തില്‍ ഈ ശേഷിയും ശേഷിക്കുറവും ആണ് രാഹുലും കോണ്‍ഗ്രസ്സും തമ്മിലുള്ള ദൂരം.
എന്തായാലും ഇത്തരം പല കാരണങ്ങളാല്‍ രാഹുലിനെ സംരക്ഷിക്കാവുന്നിടത്തോളം കോണ്‍ഗ്രസ് സംരക്ഷിച്ചു.
പാലക്കാട് അയാള്‍ പ്രചരണത്തിനിറങ്ങിയതൊക്കെ നിസ്സാരമായി കണ്ടു നിന്നു. അരുതെന്ന് വിലക്കാന്‍ ആര്‍ക്കും നെഞ്ചുറപ്പ് ഉണ്ടായില്ല. സ്വാഭാവികമായും ചാനലുകള്‍ കോണ്‍ഗ്രസ്സിനെ അപഹസിച്ചു. രാഹുല്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടു എന്നതു ഒരു കോമഡി ആണെന്ന് ആണയിട്ട്, സസ്പെന്‍ഡ് ചെയ്തവരുടെ തൊലിയുരിഞ്ഞു. അങ്ങനല്ല അങ്ങനല്ല എന്നു ദീനമായി നിലവിളിച്ചുകൊണ്ട് രാഹുല്‍ വിവാദത്തെ പ്രതിരോധിക്കുന്ന ഒരു ന്യുനപക്ഷവും രാഹുലിനെ തന്നെ പ്രതിരോധിക്കുന്ന ഭൂരിപക്ഷവും ആയി കോണ്‍ഗ്രസ് വിഭജിക്കപ്പെട്ടു. ചുരുക്കത്തില്‍ ഈ പ്രതിരോധം മാത്രമായി തിരഞ്ഞെടുപ്പു കാലത്തെ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം.. ഇതിനിടെ ബിജെപിയുടെ. ഇഡിയെ തങ്ങളുടെ അല്സേഷ്യന് ആക്കാന്‍ ഇടയ്ക്ക് കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു എന്നത് കാണാതിരിക്കുന്നില്ല. എന്നാല്‍ ഈ അല്സേഷന് രാഹുല്‍ഗാന്ധിയെ വരെ ഓടിച്ചിട്ട് കടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ അതീവ പുച്ഛത്തോടെയാണ് അതിനെ കണ്ടത്.
ഇടതുപക്ഷം ആവട്ടെ കഴിഞ്ഞ 10 വര്‍ഷങ്ങളുടെ ഭരണ നേട്ടങ്ങളുടെ കരുത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പിനു മുന്നില്‍ ശിരസ്സ് ഉയര്‍ത്തി നില്‍ക്കുന്നത്. മാങ്കൂട്ടംരാഹുല്‍ അവര്‍ക്ക് കിട്ടിയ അതീവ പ്രഹരശേഷിയുള്ള ചാട്ടയായിരുന്നു. അതുകൊണ്ടുള്ള ചറപറാ അടികൊണ്ട് കോണ്‍ഗ്രസ് അര്‍ദ്ധപ്രാണനായി കഴിഞ്ഞു. മൂക്കില്‍ വിരല്‍ വെച്ചാല്‍ ദുര്‍ബലമായി ശ്വസിക്കുന്നത് അറിയാം എന്ന് മാത്രം.അതായതു ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി കോണ്‍ഗ്രസിന് ആസന്നം.
ഇത് ഇവിടംകൊണ്ട് അവസാനിക്കുമെന്ന് തോന്നുന്നില്ല. രാഹുല്‍വിഷയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ അന്തരീക്ഷത്തില്‍ ഉണ്ടാകും. പല രാഹുല്‍ കേസുകള്‍ കോണ്‍ഗ്രസ് തന്നെ ഇനിയും പ്രതീക്ഷിക്കുന്നുണ്ടല്ലോ. അങ്ങനെയായാല്‍ രാഹുലും കൂട്ടരും വിളിച്ചു പറയുന്ന കഥകളുടെ ആഘാതവും കോണ്‍ഗ്രസിന് നേരിടേണ്ടി വരില്ലേ.
കൂടാതെ ഒരു ബഡ്ജറ്റ് കൂടി ഇടതുപക്ഷ ഗവണ്മെന്റിന് അവതരിപ്പിക്കാന്‍ അവസരമുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ അത് ഒരു ഒന്നൊന്നര ബഡ്ജറ്റ് ആയിരിക്കും. അങ്ങേയറ്റം ജനപ്രിയമായ ബഡ്ജറ്റ്. ഇപ്പോഴുള്ള ഭരണ നേട്ടങ്ങള്‍ക്ക് പുറമേ ആ ബഡ്ജറ്റിന്റെ തണല്‍ കൂടി ജനങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റ് തികക്കാന്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും കഷ്ടപ്പെടും. അങ്ങനെ ചരിത്രത്തിലെ രണ്ടു യമണ്ടന്‍ തോല്‍വികള്‍ മുന്‍കൂര്‍ ബുക്ക് ചെയ്തു പാതാളത്തിലേക്ക് താഴാന്‍ തയ്യാറായി നില്‍ക്കുകയാണ് കോണ്‍ഗ്രസ്.
ഇതൊരു അതിരുകടന്ന പ്രവചനമാണെന്ന് പെട്ടെന്ന് തോന്നാം. എന്നാല്‍ ഒന്ന് ആലോചിച്ചു നോക്കൂ
ഈ തദ്ദേശതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന ഇടത്തരം നേതാക്കള്‍ കൂടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ തിരിയാന്‍ സാധ്യതയില്ലേ. തങ്ങളുടെ തോല്‍വി ഉറപ്പാക്കിയ ഇപ്പോഴത്തെ ദുര്‍ബലനേതൃത്വത്തെ അവര്‍ കാലു വാരുമെന്ന് തീര്‍ച്ചയല്ലേ. മാത്രമല്ല കോണ്‍ഗ്രസ് ആകെ നവീകരിക്കപ്പെടാനും നിലവിലുള്ള നേതാക്കള്‍ മുഴുവന്‍ പരാജയപ്പെട്ട് ഒരു പുതിയ നേതൃത്വം ഉയര്‍ന്നു വരണമല്ലോ. അതിനും ദയനീയമായ ഒരു തോല്‍വി അത്യന്താപേക്ഷിതമല്ലേ. ഇപ്പോള്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന ഇടത്തരം നേതാക്കള്‍ ഇക്കാര്യം നടപ്പാക്കും. അവരുടെ ഭാവിക്കുവേണ്ടി, കോണ്‍ഗ്രസിന്റെ ഭാവിക്കുവേണ്ടി…
ചിലപ്പോള്‍ ഇങ്ങനെ ഒന്ന് ചത്ത് ചീഞ്ഞ് പുനര്‍ജനിക്കുന്നത് കോണ്‍ഗ്രസിന് വലിയ ഗുണം ചെയ്തേക്കും.


