ഒരു ബണ്ടിൽ കഞ്ചാവ് എത്തിച്ചാൽ ലാഭമായി കിട്ടുക 6000 രൂപ..വിദ്യാർത്ഥികൾക്ക് വിറ്റിരുന്നത് 24,000 രൂപയ്ക്ക്..പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വിൽപ്പനയുടെ രീതികൾ…
കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്നത് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെയും അറിവോടെയെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പൂര്‍വ്വ വിദ്യാര്‍ത്ഥി ഷാലിക്ക് ചോദ്യം ചെയ്യലില്‍ പൊലീസിന് മൊഴി നല്‍കി. ഒരു ബണ്ടില്‍ കഞ്ചാവ് എത്തിച്ചാല്‍ 6000 രൂപയാണ് തനിക്ക് ലാഭമെന്നും ഷാലിക്ക് പൊലീസിനോട് പറഞ്ഞു. 18,000 രൂപയ്ക്ക് ലഭിക്കുന്ന കഞ്ചാവ് 24,000 രൂപയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിറ്റിരുന്നതെന്നാണ് മൊഴി. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ആഷിക്ക്, ഷാലിക്ക് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഇതരസംസ്ഥാനക്കാരനില്‍ നിന്നാണ് ആഷിക്കിനും ഷാലിക്കിനും കഞ്ചാവ് ലഭിച്ചിരുന്നത്. ഇയാള്‍ക്ക് വേണ്ടിയും പൊലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്. പോളിടെക്‌നിക്കിലെ കേസില്‍ കോട്ടയം സ്വദേശിയായ വിദ്യാര്‍ത്ഥിയെയും പൊലീസ് ചോദ്യം ചെയ്തു. ഹോസ്റ്റലിൽ പരിശോധന നടക്കുന്നതിനിടെ സാധനം സേഫ് അല്ലെ എന്ന് ചോദിച്ച് ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെയാണ് ചോദ്യം ചെയ്തത്. എന്നാല്‍ ഇയാളെ പ്രതി ചേര്‍ക്കാനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല.