‘ചന്ദ്രശേഖരന്റെ കൊലപാതകം വി.എസിനുള്ള താക്കീതായിരുന്നു, ശൂന്യതയിലായപ്പോള്‍ അദ്ദേഹം വന്നത് വ്യക്തിജീവിതത്തില്‍ തന്ന ധൈര്യം ചെറുതല്ല’….

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യൂതാനന്ദന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ.കെ രമ എംഎൽഎ. സമരചരിത്രത്തിന്റെ യുഗം അവസാനിച്ചു, ഇനി ഒരു വി എസ് ഇല്ല. ജനങ്ങൾക്ക് വേണ്ടി വിട്ടു വീഴ്ച ഇല്ലാതെയാണ് വി.എസ് പോരാടിയതെന്നും കെ.കെ രമ പറഞ്ഞു.

പാർട്ടിക്ക് അകത്തെ ജനവിരുദ്ധ നിലപാടുകൾക്ക് എതിരെ പോരാടി. ശൂന്യതയിലായപ്പോൾ , വി എസ് വന്നത് , വ്യക്തിജീവിതത്തിൽ തനിക്ക് തന്ന ധൈര്യം ചെറുതല്ലെന്നും കെ.കെ രമ പറഞ്ഞു. പാർട്ടി സെക്രട്ടറി കുലം കുത്തി എന്ന് വിശേഷിപ്പിച്ചപ്പോൾ വി. എസ് ചന്ദ്രശേഖരനെ ധീരനായ സഖാവെന്ന് വിശേഷിപ്പിച്ചു. കൊല്ലിച്ചവർക്കും കൊലയാളികൾക്കും എതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചുവെന്നും കെ.കെ രമ വ്യക്തമാക്കി.

‘പ്രായമായിട്ടും ചോരാത്ത പോരാട്ട വീര്യമായിരുന്നു. ചന്ദ്രശേഖരൻ ശരിയായിരുന്നു എന്ന് വി എസ് വന്ന് പറഞ്ഞു. ഇതിലും വലിയ അംഗീകാരം ഇനി വേണ്ട.

പാർട്ടിക്ക് ഉള്ളിൽ സമരം ചെയ്ത വ്യക്തിയാണ് വി.എസ്. ആ സമരത്തിന്റെ സംഘടനാ രൂപമാണ് ഒഞ്ചിയത്തെ രാഷ്ട്രീയം. ചന്ദ്രശേഖരന്റെ കൊലപാതകം വി, എസിന് ഉള്ള താക്കീതായിരുന്നു.

വി.എസിനെ താഴ്ത്തിക്കെട്ടിയത് ആരും മറക്കില്ല. ഇത് ജനം ചോദ്യം ചെയ്യും. വി.എസിന് ആദരാഞ്ജലി അർപ്പിക്കുന്നവർ ഉള്ളിന്റെയുള്ളിൽ ഒരു ആത്മ പരിശോധന നടത്തട്ടെ,” കെ.കെ രമ പറഞ്ഞു.

Related Articles

Back to top button