‘ഇടതുമുന്നണിയിലെ അവിഭാജ്യഘടകം’.. കേരള കോൺഗ്രസ് എമ്മിനെ പ്രതീക്ഷിച്ചിരിക്കുന്നവർ തിളപ്പിച്ച വെള്ളം വാങ്ങി വയ്ക്കുകയാണ് നല്ലത്..
കേരള കോൺഗ്രസ് എം എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേരുമെന്ന അഭ്യൂഹങ്ങളെ തള്ളി ജോസ് കെ മാണി. ഇടതുമുന്നണിയിലെ അവിഭാജ്യ ഘടകമാണ്. മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിന് നിരന്തരം പരിശ്രമിക്കുകയാണ്. പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും അദ്ദേഹം പറഞ്ഞു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കൊപ്പം ഉണ്ടാകും. കേരള കോൺഗ്രസ് എമ്മിനെ പ്രതീക്ഷിച്ചിരിക്കുന്നവർ തിളപ്പിച്ച വെള്ളം വാങ്ങി വയ്ക്കുകയാണ് നല്ലതെന്നും ജോസ് കെ മാണി പറഞ്ഞു.
‘മുന്നണിമാറ്റം സംബന്ധിച്ചുള്ള വ്യാജവാർത്തകളെ കേരള കോൺഗ്രസ് (എം) പൂർണ്ണമായും തള്ളുന്നു. ഇടതുമുന്നണിയുടെ അവിഭാജ്യഘടകമായ കേരളാ കോൺഗ്രസ് (എം) മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിനും മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിനുമായി നിരന്തരം പരിശ്രമിക്കുകയാണ്. നേതൃസ്ഥാനത്തിന്റെ പേരിൽ കലഹിക്കുന്ന യു.ഡി.എഫിനെ രക്ഷിക്കാൻ ചില കേന്ദ്രങ്ങൾ തുടർച്ചയായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്. ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും, അസംബ്ലി തെരെഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് അഭിമാനകരമായ വിജയം സമ്മാനിക്കാൻ പാർട്ടി ഘടകങ്ങളെ പൂർണ്ണമായും സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ താഴെ തട്ടിൽ നടക്കുകയാണ്.
മലയോരമേഖലയിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ കേരള കോൺഗ്രസ് (എം)ശ്രദ്ധയിൽ പ്പെടുത്തിയതിനെത്തുടർന്ന് ബഹുമാന്യനായ മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ട്. വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരത്തിനായി കേരളത്തിലെ ഗവൺമെന്റിന് ഒപ്പം പ്രതിപക്ഷവും കേന്ദ്രസർക്കാർ നിലപാടിന് എതിരായി ശബ്ദം ഉയർത്തുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ ഒരേ നിലപാട് ഉയർത്തുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത് സഹായകരമാകും. മലയോരമേഖലയിലെ പ്രശ്‌നങ്ങൾ കേരള കോൺഗ്രസ് (എം) ഉയർത്തുന്നതിനെ മുന്നണി രാഷ്ട്രീയ ചർച്ചകളുമായി കൂട്ടികെട്ടുന്നതിന്റെ ലക്ഷ്യം വിലകുറഞ്ഞ രാഷ്ട്രീയമാണ്. അതിനെ പാർട്ടി പൂർണ്ണമായും തള്ളുന്നു. മൂന്നാം തവണയും എൽ.ഡി.എഫിനെ കേരളത്തിൽ അധികാരത്തിൽ എത്തിക്കാൻ ഇടതുപക്ഷ ജനാധിപ്യമുന്നണി കൂടുതൽ കരുത്തോടെ മുന്നോട്ടുപൊകും. കേരള കോൺഗ്രസ് (എം) ന്റെ രാഷ്ട്രീയ നിലപാട് മാറുമെന്ന പ്രതീക്ഷയിൽ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കിൽ, അങ്ങനെയുള്ളവർ, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം.’, ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചു.