ലെബനനിൽ ഇസ്രയേൽ ആക്രമണം… ഹോർമുസ് തുറക്കുന്ന നടപടികൾ തുടങ്ങി ഇറാൻ

ലെബനനിൽ ഇസ്രയേൽ ആക്രമണം. ബെയ്റൂത്ത് , തെക്കൻ ലെബനൻ, ബെക്ക താഴ്‌വര തുടങ്ങി നൂറിലധികം കേന്ദ്രങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ബെക്ക താഴ്‌വരയിൽ നടന്ന ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. പൗരന്മാർക്ക് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തുന്നതെന്ന് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം പറഞ്ഞു.

അതിനിടെ ഇറാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത് എത്തി. ഇറാന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് മേൽ 50 ശതമാനം തീരുവ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ഇക്കാര്യത്തിൽ ഒരു ഇളവും പ്രതീക്ഷിക്കേണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. അതിനിടെ ഹോർമുസ് തുറക്കുന്ന നടപടികൾ തുടങ്ങിയതായി ഇറാൻ. നാളെയോ മറ്റന്നാളോ ഹോർമുസ് തുറന്നേക്കാം.

48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ തച്ചുതകർക്കുമെന്ന ട്രംപിന്റെ പ്രസ്താവന വലിയ ആശങ്കകൾക്കാണ് ഇട നൽകിയിരുന്നത്. ഇന്ത്യൻ സമയം ഇന്നു പുലർച്ചെ അഞ്ചരയ്ക്ക് അന്ത്യശാസനത്തിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പാണ് ഇറാനും അമേരിക്കയും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയായത്. ഹോർമുസ് കടലിടുക്ക് തുറക്കുന്നപക്ഷം വെടിനിർത്തൽ ആകാമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് ഇറാൻ പച്ചക്കൊടി കാട്ടിയതോടെയാണ് യുദ്ധത്തിന് താൽക്കാലിക വിരാമമായത്.

Related Articles

Back to top button