കാര്‍ത്തിക് പ്രേമചന്ദ്രനോ സജി ഡി ആനന്ദോ? ഇരവിപുരത്ത് സീറ്റിനെ ചൊല്ലി ആര്‍എസ്പിയില്‍ പിടിവലി

ഇരവിപുരം സീറ്റിനെ ചൊല്ലി ആര്‍എസ്പിയില്‍ വിഭാഗീയത രൂക്ഷം. ഷിബു ബേബി ജോണ്‍, എന്‍ കെ പ്രേമചന്ദ്രന്‍ വിഭാഗങ്ങളാണ് സീറ്റിനായി പിടിവലി നടത്തുന്നത്. മണ്ഡലം കമ്മിറ്റിക്ക് മുമ്പ് ഭൂരിപക്ഷം ഉറപ്പിക്കാന്‍ കമ്മിറ്റി അംഗങ്ങളെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് ഇരുവിഭാഗവും. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. നാളെ നടക്കാനിരിക്കുന്ന മണ്ഡലം കമ്മിറ്റിയില്‍ ഭൂരിപക്ഷം ലഭിക്കുന്നയാളാകും സ്ഥാനാര്‍ത്ഥിയാവുക.

 കാര്‍ത്തിക്കിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ഷിബു ബേബി ജോണ്‍ വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. എന്നാല്‍ കാര്‍ത്തിക് മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്നറിയിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിരുന്നു. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് കാര്‍ത്തിക് എന്നും മണ്ഡലത്തില്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. മറിച്ച് ആര്‍എസ്പിയില്‍ മത്സരിക്കാന്‍ ആളില്ലെങ്കില്‍ സീറ്റ് കോണ്‍ഗ്രസിന് മടക്കി നല്‍കണമെന്ന ആവശ്യവും യൂത്ത് കോണ്‍ഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. കൊല്ലം കോര്‍പ്പറേഷനിലെ 19, 20 ഡിവിഷനുകളും 25 മുതല്‍ 46 വരെയുള്ള ഡിവിഷനുകളും അടക്കം 24 ഡിവിഷനുകളും കൊല്ലം താലൂക്കിലെ മയ്യനാട് പഞ്ചായത്ത് എന്നിവയും ഉള്‍പ്പെടുന്നതാണ് ഇരവിപുരം നിയമസഭാ മണ്ഡലം. സിപിഐഎമ്മിന്റെ എം നൗഷാദാണ് നിലവില്‍ ഇരവിപുരം എംഎല്‍എ. കൊല്ലം ലോക്‌സഭാ  മണ്ഡലത്തിന്റെ ഭാഗമാണ് ഇരവിപുരം.

Related Articles

Back to top button