ബുദ്ധിമുട്ടേറിയ സാഹചര്യമെന്ന് ഇസ്രയേല്‍.. മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചടിച്ച് ഇറാന്.. നൂറിലേറെ ഡ്രോണുകള്‍….
പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതിയിൽ . ഇറാനിലെ അഞ്ചിടങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വന്‍ സ്ഫോടനങ്ങളാണ് സംഭവത്തിന്റെ തുടക്കം. ആക്രമണത്തില്‍ ഇറാനാകെ നടുങ്ങി. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നടുക്കം വിട്ട് സജ്ജരായ ഇറാന് തിരിച്ചടിയെക്കുറിച്ച് അതിശക്തമായ മുന്നറിയിപ്പ് നല്കി. ചെയ്ത മണ്ടത്തരത്തെയോര്‍ത്ത് നിങ്ങള്‍ പശ്ചാത്തപിക്കേണ്ടി വരും. ഈ ആക്രമണത്തിന് നിങ്ങള്‍ നല്‍കേണ്ടി വരുന്ന വില ഭയങ്കരമായിരിക്കും. ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് ഇത് പറഞ്ഞതിന് തൊട്ടുപിന്നാലെ തന്നെ ഇറാന് തിരിച്ചടിച്ചു.
ഇസ്രയേല്‍ അതിര്‍ത്തി മറികടന്ന് നൂറിലേറെ ഡ്രോണുകളാണ് ഇറാന് വര്‍ഷിച്ചത്. ഒടുവില്‍ ഇത് തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുള്ള സമയമാണെന്ന് ഇസ്രയേലിന് തന്നെ സമ്മതിക്കേണ്ടി വന്നു. ഇസ്രയേല്‍ പ്രതിരോധ സേനാ വക്താവ് എഫി ഡെഫ്രിന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. തങ്ങള്‍ ഇതുവരെ നേരിട്ട ആക്രമണങ്ങളില്‍ നിന്ന് ഇത് വ്യത്യസ്തമാണെന്നും ഞങ്ങള്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു സമമാണിതെന്നും അദ്ദേഹം തന്നെ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഇറാനെ സംബന്ധിച്ച് തിരിച്ചടിക്കുക എന്നത് അഭിമാന പ്രശ്നമാണ്. ഇസ്രയേലിന് തിരിച്ചടി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര് തെരുവുകളിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇസ്രയേല്‍ ആക്രമണം മൂലം തങ്ങളുടെ അഭിമാനത്തിനേറ്റ കനത്ത പ്രഹരം രാജ്യത്താകെ വലിയ പ്രക്ഷോഭത്തിന് കാരണമാകുമെന്ന് മനസിലാക്കിയ ഇറാന് മുന്‍പ് തന്നെ ജനങ്ങളോട് ഔദ്യോഗിക ചാനലുകള്‍ മാത്രം കാണാനും കിംവദന്തികള്‍ അവഗണിക്കാനും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തിരിച്ചടി എന്തുകൊണ്ടും ആവശ്യമാണെന്നായിരുന്നു തെരുവുകളില്‍ പ്രതിഷേധിക്കുന്ന ഇറാനി ചെറുപ്പക്കാരുടെ അഭിപ്രായം. ശത്രുവിന്റെ വഴി യുദ്ധം മാത്രമാണെങ്കില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് എന്തര്‍ഥമെന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്.