യുവമോർച്ച ഭാരവാഹി പ്രഖ്യാപനം.. ബിജെപിയിൽ പൊട്ടിത്തെറി..
യുവമോർച്ച ഭാരവാഹി പ്രഖ്യാപനത്തിൽ രാജീവ് ചന്ദ്രശേഖറിനെതിരേ പരിഹാസവുമായി താഴേത്തട്ടിലെ നേതാക്കൾ. ബിജെപിയെ ബിസിനസ് ജനത പാർട്ടിയാക്കിയെന്ന് ഒബിസി മോർച്ച തിരുവനന്തപുരം ജില്ല പ്രസിഡന്റ് വിപിൻകുമാർ വിമർശിച്ചു. സ്ഥാനം കിട്ടാതായപ്പോൾ രാജിവച്ച രാജീവ് ചന്ദ്രശേഖറിന്റെ സംഘടനാസ്നേഹം എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പരിഹാസിച്ചു.
ഇന്ന് വന്ന ഇട്ടിക്കണ്ടപ്പൻമാരൊക്കെ എന്തടിസ്ഥാനത്തിലാണ് ചുമതലയിൽ വന്നതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. സാധാരണ പ്രവർത്തകർ മറുപടി കൊടുക്കുന്ന ഒരു കാലംവരും. അന്ന് ബിസിനസ് ചെയ്യാൻ വന്നവനും ഏഷ്യാനെറ്റ് കച്ചവട മാമാങ്കം നിയന്ത്രിക്കുന്നവനും ഒക്കെ മനസ്സിലാക്കും. പക്ഷേ, സംഘടനയാണ് നശിച്ചുപോകുന്നതെന്നും വിപിൻകുമാർ വിമർശിച്ചു.
തെറ്റ് പറ്റിയത് പാർട്ടിക്കാണോ അതോ നേതാക്കളുടെ പിടിവാശിയാണോയെന്ന് പെരുങ്കടവിള പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ എസ്.എസ്. ശ്രീരാഗ് വിമർശിച്ചു. യുവമോർച്ച ജില്ല പ്രസിഡന്റ് സജിത്തിനെ ഒഴിവാക്കിയതിലായിരുന്നു പരസ്യവിമർശനം. പാർട്ടിയെ വളർത്തിയവരെ പാർട്ടി മറന്നെന്ന് വിമർശിച്ച ശ്രീരാഗ്, അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കാൻ ചിഹ്നം നൽകിയില്ലെങ്കിലും കുഴപ്പമില്ലെന്നും നേതൃത്വത്തെ വെല്ലുവിളിച്ചു.