ആകാശച്ചുഴിയിൽ അകപ്പെട്ട് ആടിയുലഞ്ഞ് ഇന്ത്യൻ വിമാനം.. അടിയന്തരമായി ഇറങ്ങണം.. പൈലറ്റിന്‍റെ അഭ്യർത്ഥന നിരസിച്ച് പാകിസ്ഥാൻ.. ഒടുവിൽ…
ആകാശച്ചുഴിയിൽ അകപ്പെട്ട ഇന്ത്യൻ വിമാനത്തിന് സഹായം നിഷേധിച്ച് പാകിസ്ഥാൻ. ബുധനാഴ്ച ഒരു വിമാനം പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ സഹായം അഭ്യർത്ഥിച്ചപ്പോഴാണ് പാകിസ്ഥാൻ സഹായം നിഷേധിച്ചത്.ഡൽഹി-ശ്രീനഗർ ഇൻഡിഗോ എയർലൈൻസ് വിമാനം അപ്രതീക്ഷിതമായ ആകാശച്ചുഴിയെ നേരിട്ടപ്പോൾ, പൈലറ്റ് ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് പാകിസ്ഥാൻ വ്യോമാതിർത്തി താൽക്കാലികമായി ഉപയോഗിക്കാൻ അനുമതി തേടുകയായിരുന്നു. അതുവഴി പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ കഴിയുമായിരുന്നു. എന്നാൽ ഈ അപേക്ഷ നിരസിക്കപ്പെട്ടുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോൾ, ആകാശച്ചുഴി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് അപായസൂചന നൽകി. തുടർന്ന് ലാഹോർ എടിസിയുമായി ബന്ധപ്പെട്ട് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി തേടി. അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പൈലറ്റ് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു. പൈലറ്റ് ശ്രീനഗറിലെ എയർ ട്രാഫിക് കൺട്രോളിൽ അടിയന്തര സാഹചര്യം റിപ്പോർട്ട് ചെയ്തു. വിമാനം ആടിയുലഞ്ഞപ്പോൾ പരിഭ്രാന്തരായ യാത്രക്കാർ പ്രാർത്ഥിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ശ്രീനഗർ വിമാനത്താവളത്തിൽ വൈകുന്നേരം 6:30ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പൈലറ്റിന്‍റെയും മറ്റ് ജീവനക്കാരുടെയും സമയോചിത ഇടപെടൽ കാരണം വലിയൊരു ദുരന്തമാണ് ഒഴിവായത്.