ബുമ്രയെന്ന ക്യാപ്റ്റനെക്കാൾ ആവശ്യം കളിക്കാരനെ… ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായി ശുഭ്മാൻ ഗില്ലിനെ തെരഞ്ഞെടുത്തത്…
ബുമ്രയെന്ന ക്യാപ്റ്റനെക്കാൾ കളിക്കാരനെയാണ് ടീമിന് ആവശ്യം. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായി ശുഭ്മാൻ ഗില്ലിനെ തെരഞ്ഞെടുത്തതിനെ ന്യായീകരിച്ച് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ. ടീമിലെ സീനിയർ താരങ്ങളായ ജസ്പ്രീത് ബുമ്രയെയും കെ എൽ രാഹുലിനെയും എന്തുകൊണ്ടണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതെന്ന ചോദ്യത്തിനും അഗാർക്കർ മറുപടി നൽകി.
രോഹിത് ശർമയുടെ അഭാവത്തിൽ ജസ്പ്രീത് ബുമ്ര ഓസ്ട്രേലിയയിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. പക്ഷെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പയിലെ മുഴുവൻ ടെസ്റ്റുകളിലും ബുമ്ര കളിക്കില്ല. ബുമ്രയെന്ന ക്യാപ്റ്റനെക്കാൾ കളിക്കാരനെയാണ് ടീമിന് ആവശ്യം. ബുമ്രയെ ക്യാപ്റ്റനാക്കുമ്പോൾ ടീമിലെ 15-16 കളിക്കാരെ മാനേജ് ചെയ്യേണ്ടതിൻറെ അധിക സമ്മർദ്ദം കൂടി ഏറ്റെടുക്കേണ്ടിവരും. അത് ബുമ്രയെ കൂടുതൽ ബാധിക്കും. അതുകൊണ്ട് തന്നെ ബുമ്രയിലെ ബൗളറെയാണ് ടീം ആഗ്രഹിക്കുന്നതെന്ന് അജിത് അഗാർക്കർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പോലെ വലിയൊരു പരമ്പരയിൽ പൂർണമായും ഫിറ്റായ ബുമ്രയെ ടീമിന് ആവശ്യമുണ്ട്. ബുമ്രയുടെ കായികക്ഷമതയെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാമെന്നും അഗാർക്കർ പറഞ്ഞു.
കെ എൽ രാഹുൽ മുമ്പ് ഇന്ത്യയുടെ ക്യാപ്റ്റനായിട്ടുണ്ട്. അന്ന് ഞാൻ സെലക്ടറായിരുന്നില്ല. ക്യാപ്ടൻസിയെ കുറിച്ച് രാഹുലുമായി സംസാരിച്ചിട്ടില്ല. രാഹുലിനെ സംബന്ധിച്ചിടത്തോളം മികച്ച പരമ്പരയാരിക്കുമിതെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ ബുമ്രയുടെ കാര്യത്തിൽ അദ്ദേഹം ഫിറ്റായിരിക്കുക എന്നത് ടീമിനെ സംബന്ധിച്ച് നിർണായകമാണെന്നും അഗാർക്കർ പറഞ്ഞു. വിരാട് കോലിയുടെ വിരമിക്കൽ സംബന്ധിച്ച വിവാദങ്ങളും അഗാർക്കർ തള്ളി. കോലി തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്. ഏപ്രിലിൽ സെലക്ടർമാരെ കോലി സമീപിച്ചിരുന്നു. എപ്പോഴും 200 ശതമാനം നൽകുന്ന കളിക്കാരനാണ് കോലി. കോലിയുടെ തീരുമാനത്തെ ബഹുമാനിക്കുകയാണ് തങ്ങൾ ചെയ്തതെന്നും അഗാർക്കർ പറഞ്ഞു. ശ്രേയസ് അയ്യരെ നിലവിൽ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാനാവില്ലെന്നും ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയാൽ ഭാവിയിൽ പരിഗണിക്കുമെന്നും അഗാർക്കർ പറഞ്ഞു.