നവജാത ശിശു മരിച്ച സംഭവത്തിൽ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത്…പോസ്റ്റുമോർട്ടം നടത്തും…

ഇടുക്കി കുമളിയിൽ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു. കുമളി ആറാം മൈൽ സ്വദേശി നെല്ലിക്കൽ സേവ്യറിൻറെയും ടിനുവിൻറെയും ആൺകുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ പിഴവാണോ മരണ കാരണമെന്ന് കണ്ടെത്തണമെന്ന കുടുംബത്തിൻ്റെ ആവശ്യത്തെ തുടർന്നാണ് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്.
ഒൻപതാം തീയതിയാണ് ഗർഭിണിയായിരുന്ന സേവ്യറിൻ്റെ ഭാര്യ ടിനുവിനെ അവസാന വട്ട സ്കാനിംഗിനായി കുമളി സെൻ്റ് അഗസ്റ്റിൻസ് ആശുപത്രിയിലെത്തിച്ചത്. ഗർഭപാത്രത്തിൽ കുഞ്ഞ് തിരിഞ്ഞു കിടക്കുന്നതിനാൽ അഡ്മിറ്റ് ചെയ്യാൻ നിർദ്ദേശിച്ചു. പതിനൊന്നിന് ശസ്ത്രക്രിയ നടത്താനും തീരുമാനിച്ചു. എന്നാൽ അടുത്ത ദിവസം രാവിലെ പരിശോധനയിൽ കുഞ്ഞിൻ്റെ ഹൃദയമിടിപ്പ് കുറഞ്ഞു വരുന്നതിനാൽ ഉടൻ സിസേറിയൻ നടത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ കുഞ്ഞിനെ മരിച്ച നിലയിലാണ് കിട്ടിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് കുമളി ലൂർദ്ദി പളളി സെമിത്തേരിയിൽ സംസ്ക്കരിച്ചു. കുഞ്ഞിൻറെ മരണകാരണം എന്താണെന്ന് പലതവണ ചോദിച്ചിട്ടും ആശുപത്രി അധികൃതർ കൃത്യമായ വിവരം നൽകിയില്ലെന്നാണ് മാതാപിതാക്കളുടെ പരാതി.



