മാവേലിക്കരയിൽ… അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പിടിയിൽ….
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐ.ടി.ഐയുടെ വാതിലുകൾ പൊളിച്ച് അകത്തുകയറി സി.സി.ടി.വി ക്യാമറകൾ, മോട്ടോറുകൾ, കേബിളുകൾ ഉൾപ്പെടെ 2,25,000 രൂപയുടെ സാധനങ്ങൾ മോഷണം നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ കുറത്തികാട് പൊലീസ് പിടികൂടി. മെയ് 7നാണ് മാർ ബസേലിയോസ് ഐ.ടി.ഐയിൽ മോഷണം നടത്തിയത്. സി.ഐ മോഹിത്.പി.കെയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കല്ലുമല മുതല്‍ കരുവാറ്റ വരെയുള്ള നൂറോളം സി.സി.റ്റി.വി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
മോഷണം നടത്തിയ ശേഷം പ്രതികള്‍ ഹരിപ്പാട്ടുള്ള താമസ സ്ഥലത്തുനിന്നും മാറി നൂറനാട് പുതിയ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഷംസുർ (27), മുഹമ്മദ് സുമൻ (33) ഡൽഹി സ്വദേശിയായ മുഹമ്മദ് സൽമാൻ (29) എന്നിവരാണ് അറസ്റ്റിലായത്. പകല്‍ സമയങ്ങളില്‍ ആക്രി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന സഞ്ചരിച്ച് മോഷണം നടത്തുവാനുള്ള സ്ഥലങ്ങള്‍ കണ്ടെത്തി രാത്രി കാലങ്ങളില്‍ മോട്ടോര്‍ ഘടിപ്പിച്ച മുച്ചക്ര സൈക്കിളില്‍ എത്തി മോഷണം നടത്തുന്നതാണ് ഇവരുടെ മോഷണ രീതി. പ്രതികൾക്ക് മറ്റ് സംസ്ഥാനങ്ങളിലും കേസ്സുകള്‍ ഉണ്ട്. കുറത്തികാട് എസ്.ഐ ഉദയകുമാര്‍.വി, എ.എസ്.ഐമാരായ രാജേഷ് ആര്‍.നായര്‍, രജീന്ദ്രദാസ്, എസ്.പി.ഒ ശ്യാംകുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.



