‘കുഴമ്പ് കുപ്പി താഴെ വീണില്ലായിരുന്നുവെങ്കിൽ കട്ടിലിനടിയിൽ ഒളിച്ചിരുന്ന ഭീകരനെ കാണില്ലായിരുന്നു’.. കേളപ്പന്റെ വീട്ടിൽ നിന്ന് പിടികൂടിയത്…. 

കണ്ണൂരിൽ വീണ്ടും രാജവെമ്പാല. കണ്ണൂർ ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെസി കേളപ്പന്റെ വീട്ടിലാണ് പാമ്പ് കയറിയത്. കട്ടിലിനടിയിൽ ഒളിച്ചിരുന്ന രാജവെമ്പാലയെ ഇന്നലെ രാത്രിയാണ് വീട്ടുകാർ കണ്ടത്. പാമ്പിൽ നിന്നും കടിയേൽക്കാതെ കുടുംബത്തെ രക്ഷിച്ചത് കുഴമ്പുകുപ്പിയാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

കേളപ്പന്റെ ഭാര്യ വസന്ത കിടക്കാനായി മുറിയിലെത്തി. ഇവർക്ക് കാലുവേദനയുള്ളതിനാൽ കിടക്കുന്നതിന് മുമ്പ് കുഴമ്പ് തേക്കുന്നത് പതിവായിരുന്നു. ഇന്നലെ കുഴമ്പ് തേയ്ക്കുന്നതിനിടെ കുപ്പി കൈയിൽ നിന്ന് താഴെവീണു. കട്ടിലിനടിയിലേക്ക് ഉരുണ്ടുപോയ കുപ്പിയെടുക്കാനായി കുനിഞ്ഞപ്പോഴാണ് അവിടെ എന്തോ ഒന്ന് ചുറ്റിപ്പിണഞ്ഞ് കിടക്കുന്നത് കണ്ടത്. ഇതോടെ സംശയംതോന്നി ടോർച്ച് തെളിച്ചുനോക്കിയപ്പോഴാണ് ചുറ്റിപ്പിണഞ്ഞുകിടക്കുന്നത് രാജവെമ്പാലയാണെന്ന് മനസിലായത്.

ലൈ​റ്റ് അടിച്ചതോടെ പാമ്പ് അക്രമാസക്തനായി. കേളപ്പനും വസന്തയും മകൻ അനിൽകുമാറുമാണ് ഈസമയം വീട്ടിലുണ്ടായിരുന്നത്. പത്തി വിടർത്തി ചീ​റ്റിയതോടെ വീട്ടുകാർ ഭയന്ന് പുറത്തേക്കോടി. ഉടൻതന്നെ വനംവകുപ്പിനെ വിവരമറിയിച്ചു.ഇരിട്ടി ഫോറസ്​റ്റ് സെക്ഷൻ താൽകാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടിന്റെ നേതൃത്വത്തിൽ പുലർച്ചെ ഒരു മണിയോടെ പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീട് ഇതിനെ ഉൾവനത്തിൽ തുറന്നുവിട്ടു. വീടിന് സമീപത്ത് തോടും മുളങ്കാടുമുണ്ട്. ഇവിടെ നിന്നാകാം പാമ്പ് വന്നതെന്ന് കരുതുന്നത്.

പാമ്പുപിടിത്തക്കാർ എത്തുന്നതുവരെ ഏറെ ഭയപ്പെട്ടാണ് വീട്ടിൽ കഴിഞ്ഞതെന്നാണ് കുടുംബം പറയുന്നത്. കുപ്പി താഴെ വീണില്ലായിരുന്നുവെങ്കിൽ കട്ടിലിനടിയിൽ ഒളിച്ചിരുന്ന പാമ്പിനെ കാണില്ലായിരുന്നവെന്നും കുപ്പിയാണ് തങ്ങളെ രക്ഷിച്ചതെന്നുമാണ് അനിൽ പറയുന്നത്. നേരത്തേയും ഇവിടെ രാജവെമ്പാലയെ കണ്ടതായി ചിലർ പറഞ്ഞിരുന്നു. എന്നാൽ വീടിനുള്ളിൽ കയറുന്നത് ആദ്യമാണ്. പ്രദേശത്ത് ഇനിയും രാജവെമ്പാലകൾ ഉണ്ടോ എന്ന് സംശയമുണ്ട്.

മറ്റൊരു സംഭവത്തിൽ രണ്ടുമാസം മുൻപ് കണ്ണൂരിൽ വീട്ടുമുറ്റത്തുള്ള വാഴയുടെ മുകളിൽ നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു. ആറളം വിയറ്റ്നാം സ്വദേശി സലീമിന്റെ വീട്ടുമുറ്റത്തെ വാഴയിൽ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. ഉഗ്രവിഷമുള്ള രാജവെമ്പാലയെ ഏറെ പണിപ്പെട്ടാണ് വാഴയുടെ മുകളിൽ നിന്നും പിടികൂടിയത്. മാർക്ക് പ്രവർത്തകരായ ഫൈസൽ വിളക്കോടും മിറാജ് പേരാവൂരും ചേർന്നാണ് പാമ്പിനെ പിടിച്ചത്. രണ്ടുപേരുടെയും സമയോചിതമായ ഇടപെടലാണ് പാമ്പിനെ കൂട്ടിലാക്കാനായത്. പിടികൂടിയ രാജവെമ്പാലയെ വനം വകുപ്പിന് കൈമാറുകയും ചെയ്തു.

Related Articles

Back to top button