ഇനിയൊരു പ്രകോപനമുണ്ടായാൽ ഓപ്പറേഷൻ സിന്ദൂരിൽ ഉണ്ടായ സംയമനം ഉണ്ടാകില്ല; പാകിസ്താന്റെ ഭൂപടം തന്നെ മാറും..

ഇനിയൊരു പ്രകോപനമുണ്ടായാൽ ഓപ്പറേഷൻ സിന്ദൂരിൽ ഉണ്ടായ സംയമനം ഉണ്ടാകില്ലെന്ന് പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി. പ്രകോപനം ഉണ്ടായാൽ ശക്തമായി തിരിച്ചെടി നൽകുമെന്നും പാകിസ്താന്റെ ഭൂപടം തന്നെ മാറുമെന്നും കരസേന മേധാവി മുന്നറിയിപ്പ് നൽകി.

ഭീകരവാദത്തിനെതിരെയാണ് ഇന്ത്യയുടെ പോരാട്ടം. ലോക ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും ഒരു സ്ഥാനം നിലനിർത്താൻ പാകിസ്താൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് സർക്കാർ സ്പോൺസർ ചെയ്യുന്ന ഭീകരവാദം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിക്കുന്ന ചടങ്ങിൽ ആയിരുന്നു കരസേന മേധാവിയുടെ പ്രതികരണം.

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്താൻ തകർത്തിട്ടില്ലെന്ന് വ്യോമ സേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി സിങ് പറഞ്ഞിരുന്നു. പാകിസ്താന്റെ അഞ്ച് യുദ്ധവിമാനങ്ങളെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വെടിവെച്ച് വീഴ്ത്തിയെന്നും ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ പാകിസ്താന്റെ എഫ്-16 ഉൾപ്പെടെ വ്യോമതാവളങ്ങളിൽ സൂക്ഷിച്ചിരുന്ന 10 യുദ്ധവിമാനങ്ങൾ തകർത്തുവെന്നുമായിരുന്നു എ.പി സിങ്ങിന്റെ വെളിപ്പെടുത്തൽ.

Back to top button